
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഞായറാഴ്ച വൈകീട്ട് 7 മണിയോടെയാണ് അലനും അമ്മയ്ക്കും നേരെ കാട്ടാന ആക്രമണം ഉണ്ടായത്. അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു. ഈ സമയം കണ്ണാടൻ ചോലയിൽ വെച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത്.
ALSO READ: എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; വിദ്യാർത്ഥികൾക്കുള്ള പുന:പരീക്ഷ ഇന്ന്
നടന്നു പോകവേ പിന്നിൽ നിന്നാണ് ആന ആക്രമിച്ചത്. നിലത്തുവീണ അലന്റെ നെഞ്ചിൽ ആണ് ആനയുടെ ചവിട്ടേറ്റത്. വാരിയല്ലുകൾ ഒടിഞ്ഞ് ഹൃദയത്തിലും ശ്വാസകോശത്തിലും തറച്ചുകയറിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. പരിക്കേറ്റ വിജി ഫോണിൽ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അലൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിജിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി .
ദിവസങ്ങളായി മേഖലയിൽ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നിയമം കർശനമാക്കുന്ന കേന്ദ്രസർക്കാർ മനുഷ്യരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ല. സ്ഥിരമായ വന്യമൃഗ ശല്യത്തിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തിൽ തിങ്കൾ പകൽ രണ്ടുവരെ പ്രദേശത്ത് ഹർത്താൽ ആചാരിക്കുമെന്ന് പി എ ഗോകുൽദാസ് അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here