
ദയവായി ഈ വഴിയൊന്ന് തുറന്നു തരൂ. ഞങ്ങൾക്ക് സ്കൂളിൽ പോകണം. ഞങ്ങൾ ഒരു തെറ്റും ചെയ്യുന്നില്ല, പുസ്തകങ്ങൾ മാത്രമേ ഞങ്ങളെ പക്കലുള്ളൂ, പലസ്തീനിലെ കുരുന്നുകളുടെ മുറവിളിയാണിത്. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ, സ്കൂളിലേക്കുള്ള വഴി തടയുന്ന മുള്ളുകമ്പി വേലിക്ക് മുന്നിൽ നിന്നാണ് അവരുടെ രോദനം.
ഉമ്മുൽ-ഖൈറിലെ ബെഡൂയിനിലുള്ളവർ വെസ്റ്റ് ബാങ്കിലെ തങ്ങളുടെ സ്കൂളിലെത്താൻ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന വഴിയാണ് ഇസ്രയേൽ ഇപ്പോൾ തടഞ്ഞത്. തങ്ങളെ തടഞ്ഞ വേലിയിലേക്ക് ഞായറാഴ്ച രാവിലെ പുസ്തക സഞ്ചികളുമായി കുട്ടികൾ സംഘടിച്ച് നടന്നു. മറുവശത്ത് നിലയുറപ്പിച്ച സൈനികർക്ക് നേരെ അവ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ച്, പാട്ടുകൾ പാടുകയും ഇംഗ്ലീഷിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു: “റോഡ് തുറക്കൂ!” എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.

ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധകാലത്ത് ഈ പ്രദേശത്തെ പലസ്തീൻ സ്കൂളുകൾ 40 ദിവസത്തിലേറെ അടച്ചിട്ടിരുന്നു. ഇതിനിടെ സ്കൂൾ തുറക്കാൻ അനുമതി ലഭിച്ചതോടെ 0.6 മൈൽ അപ്പുറമുള്ള സ്കൂളിലേക്ക് അവർ സന്തോഷത്തോടെ പുറപ്പെട്ടു. അപ്പോഴാണ് വഴി തടഞ്ഞ് മുള്ളുവേലി സ്ഥാപിച്ചതായി കണ്ടത്. വേലി മറികടക്കാൻ ശ്രമിച്ചപ്പോൾ, പട്ടാളക്കാർ അഞ്ച് വയസ് പ്രായമുള്ള കുട്ടികൾക്കു നേരെ കണ്ണീർ വാതകവും സൗണ്ട് ഗ്രനേഡുകളും പ്രയോഗിച്ചു.
അക്രമാസക്തമായ സാഹചര്യമായിരുന്നു അതെന്ന് ഉം അൽ-ഖൈർ ഗ്രാമ കൗൺസിൽ മേധാവി ഖലീൽ ഹത്തലീൻ പ്രതികരിച്ചു. പലകുട്ടികൾക്കും ഇതുവരെ ഭയത്തിൽ നിന്ന് കരകയറാൻ ആയില്ലെന്നും അവർക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിറ്റി അംഗങ്ങൾ പകർത്തിയ സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ, മുള്ളുവേലി സ്ഥാപിക്കാൻ രാത്രിയിൽ ഇസ്രയേലി സൈനികർ എത്തുന്നത് വ്യക്തമാണ്. നിയമപരമായ അനുമതിയില്ലാതെയാണ് അവർ വേലി സ്ഥാപിച്ചത്. വേലി പൊളിക്കാൻ ആവശ്യപ്പെട്ടെങ്കിലും സൈനികർ വിസമ്മതിച്ചു. പൂർണ്ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ളതാണ് വെസ്റ്റ് ബാങ്കിലെ ഈ പ്രദേശം.
ALSO READ: യുഎസുമായുള്ള രണ്ടാം റൗണ്ട് ചർച്ച ഇറാൻ നിരസിച്ചത് എന്തുകൊണ്ട്?
കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയതോടെ പ്രതിഷേധവും ശക്തമാണ്. കുട്ടികളെ സ്കൂളിൽ തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ട്, “ഉം അൽ-ഖൈർ ഫ്രീഡം സ്കൂൾ” എന്ന സംരംഭത്തിനും അവർ തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ആളുകൾ ഞായറാഴ്ച മാർച്ച് നടത്തി. ‘വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്’ എന്നും അവർ പ്രഖ്യാപിച്ചു. 50 ദിവസത്തിലേറെയായി അവർക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം കുട്ടികൾ അവിടെ ആരംഭിച്ചു. എന്നാൽ ഇതിനെയെല്ലാം പരിഹസിക്കുകയാണ് ഇസ്രയേൽ.
കുട്ടികളുടെ അവകാശമാണ് വിദ്യാഭ്യാസമെന്നും അവരുടെ സ്കൂളിലേക്കുള്ള വഴി തടയുന്നത് ശരിയായ നടപടിയല്ലെന്നും സ്കൂൾ ടീച്ചറും പ്രതികരിച്ചു. ഗ്രാമവാസികൾ പറയുന്നതനുസരിച്ച്, കാർമെലിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരനും തടസം സൃഷ്‍ടിച്ചിട്ടുണ്ട്. ഏതായാലും ഇസ്രയേലിന്റെ വഴിതടയിലിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രദേശവാസികൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

