
വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് സ്റ്റേഷൻ മാർച്ച് നടത്തി സിപിഐഎം. സിപിഐഎം കുമ്മണ്ണൂർ ജംഗ്ഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സിപിഐഎം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനവകുപ്പ് കർശന നടപടി സ്വീകരിക്കുക. കേന്ദ്ര വനം വന്യജീവി നിയമത്തിൽ ഭേദഗതി വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
അതേസമയം, പത്തനംതിട്ട കലഞ്ഞൂർ പോത്തുപാറയിൽ കടുവയെ കണ്ടതായി നാട്ടുകാർ. ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ കണ്ടുവെന്ന് വനം വകുപ്പിനെ അറിയിച്ചത്. വനവകുപ്പ് പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. പോത്തുപാറയിലും കമ്പകത്തും പച്ചയിലുമാണ് കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നത്. പുലർച്ചെ മൂന്നുമണിക്ക് റബർ ടാപ്പിംഗ് തൊഴിലാളികളാണ് നേരിട്ട് കടുവയെ കണ്ടത്.
കഴിഞ്ഞ ദിവസം രാത്രിയിൽ കാൽനടയാത്രക്കാരും കടുവയെ കണ്ടുവെന്ന് പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലത്താ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. സ്ഥലത്ത് വനപാലകർ ജാഗ്രതാ നിരീക്ഷണം നടത്തുന്നുണ്ട്. കടുവയുടെ സാന്നിധ്യം സ്ഥലത്ത് ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം നടത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

