സെല്‍ഫിയെടുത്താല്‍ 24000 രൂപ പിഴ ലഭിക്കുന്ന നഗരം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യണമെന്നും അവിടെ നിന്നെല്ലാം സെല്‍ഫിയും വീഡിയോയും അടക്കം എടുക്കണം എന്നാഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ സെല്‍ഫിയെടുക്കുന്ന വിനോദസഞ്ചാരികള്‍ക്ക് പിഴയേര്‍പ്പെടുത്തിയിരിക്കുകയാണ് ഒരു നഗരം. ഇറ്റലിയിലെ പോര്‍ട്ടോഫിനോ നഗരത്തിലാണ് ഇത്തരം നിയമങ്ങള്‍ നിലവിലുള്ളത്. ഇറ്റലിയിലെ ഏറ്റവും സുന്ദരമായ പട്ടണങ്ങളിലൊന്നായ പോര്‍ട്ടോഫിനോയില്‍ ചിത്രങ്ങളെടുക്കുന്നത് തടയാന്‍ നോ വെയ്റ്റിംഗ് സോണുകള്‍ അവതരിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയുന്നു.

പോര്‍ട്ടോഫിനോയില്‍ സെല്‍ഫികള്‍ എടുക്കുന്നതിന് 24,777 രൂപ ( 275 യൂറോ )വരെ പിഴയും ഈടാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അവധിക്കാലത്ത് നിരവധി വിനോദസഞ്ചാരികള്‍ ഒത്തുകൂടുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ തിരക്ക് കൂടിയതിനാലാണ് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.രാവിലെ 10.30 മുതല്‍ വൈകിട്ട് ആറ് വരെയാണ് ഈ നിയന്ത്രണങ്ങള്‍.

ഈസ്റ്റര്‍ വാരാന്ത്യത്തില്‍ പ്രാബല്യത്തില്‍ വന്ന നിയമങ്ങള്‍ ഒക്ടോബര്‍ വരെ നിലനില്‍ക്കും. അതേസമയം സെല്‍ഫികള്‍ തടയുന്ന ആദ്യത്തെ വിനോദസഞ്ചാര കേന്ദ്രം ഇതല്ലെന്നും യു.എസ്, ഫ്രാന്‍സ്, യു.കെ എന്നിവയുള്‍പ്പെടെ ചില സ്ഥലങ്ങളില്‍ സമാനമായ നിയമങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥലം സന്ദര്‍ശിക്കുന്നവര്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിലൂടെ റോഡുകളില്‍ ഗതാഗതക്കുരുക്കും തെരുവുകളില്‍ തടസങ്ങളും ഉണ്ടാക്കുന്നതിലൂടെ സംഭവിക്കുന്ന ‘അരാജകത്വ സാഹചര്യത്തിന്’ ഉത്തരവാദികള്‍ ടൂറിസ്റ്റുകളാണെന്നാണ് പോര്‍ട്ടോഫിനോ മേയര്‍ മാറ്റിയോ വിയാകാവയുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here