കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ജനസ്വീകാര്യത പോരാ: കെ.മുരളീധരൻ

കേരളത്തിലെ പുതിയ കോൺഗ്രസ്‌ നേതാക്കൾക്ക് ജന സ്വീകാര്യത പോരെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ എംപി. പുതിയ നേതൃത്വവും സമുദായ നേതാക്കളും തമ്മിലുള്ള ബന്ധത്തിൽ അകൽച്ചയുണ്ടായതായി ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ മുരളീധരൻ പറഞ്ഞു. മുതിർന്ന നേതാക്കളുടെ വിമർശനങ്ങളിലും തർക്കങ്ങളിലും പരിഹാരം കണ്ടെത്താതെ കോൺഗ്രസിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല. കെ കരുണാകരനെയും ഉമ്മൻചാണ്ടിയെയും പോലെ സ്വീകാര്യതയുള്ള നേതാക്കളുടെ കുറവുണ്ട്.

Also Read: സതീശൻ വിദേശത്തുനിന്ന് പിരിച്ച പണത്തിന് കണക്കില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്; കേസ് രാഷ്ട്രീയ പകപോക്കലല്ല: എംവി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷം വികസന പദ്ധതികളെ കണ്ണടച്ച് എതിർക്കരുത്‌. കണ്ണടച്ചുള്ള എതിർപ്പ് ജനങ്ങളെ എതിരാക്കും. കോൺഗ്രസിൽ ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നത് ശരിയല്ല. തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം ചേർന്നത്‌ ഒഴിവാക്കണമായിരുന്നു. ഫ്രാക്‌ഷൻ യോഗം ശരിയോ തെറ്റോ എന്ന് ഞാൻ പറയുന്നില്ല. യോഗം ചേർന്നതൊക്കെ സീനിയർ നേതാക്കളാണ്. അവരെ ഉപദേശിക്കാൻ താൻ ആളല്ല. ഹൈക്കമാൻഡിനെ ആർക്കും സമീപിക്കാം. പുനഃസംഘടനകൾ എല്ലാകാലത്തും ഇങ്ങനെ തന്നെയായിരുന്നു. അത് ഒരു കീഴ്‌വഴക്കമാണ്. സിറ്റിങ് എംപിമാർ മത്സരിക്കണമെന്നാണ് പാർടി നിർദേശം. അതിനാൽ തന്നെ പാർലമെന്റിലേക്കുള്ള സ്ഥാനാർഥി നിർണയം തലവേദനയല്ല.

Also Read: ‘മനോരമയ്ക്ക് കുശുമ്പ്; അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ക്ക് ഞരമ്പ് രോഗം’: മുഖ്യമന്ത്രി

വടകരയിൽ നിന്ന്‌ വീണ്ടും മത്സരിക്കാൻ തയ്യാറാണ്. പുതുമുഖങ്ങൾ വന്നാൽ മാറിനിൽക്കാനും തയ്യാർ. സിറ്റിങ് എംപിമാർ മാറി നിന്നാൽ പരാജയ ഭീതിയെന്ന പ്രതീതി സൃഷ്ടിക്കും. കേരളത്തിൽ പ്രവർത്തിക്കാൻ ഒരുപാട് നേതാക്കളുണ്ട്. ദില്ലിയിൽ താൽപ്പര്യമുള്ളവർ അവിടെ പ്രവർത്തിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here