റിയൽമിക്കെതിരെ ഗുരുതര പരാതി, ഐടി മന്ത്രാലയത്തിന്‍റെ അന്വേഷണം

റിയല്‍മി സ്മാര്‍ട്ട്ഫോണിനെതിരെ ഗുരുതര പരാതി. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചെന്ന് ആരോപിച്ചാണ് ഐടി മന്ത്രാലയത്തിന് പരാതി നല്‍കിയിരിക്കുന്നത്. റിയല്‍മി എന്‍ഹാന്‍സ്ഡ് ഇന്‍റലിജന്‍റ് സര്‍വീസസ് എന്ന ഫീച്ചര്‍വഴി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് ഉപഭോക്താക്കള്‍ ഐടി മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. പരാതി കണക്കിലെടുത്ത് ഐടി മന്ത്രാലയം അന്വേഷണം നടത്തും.

ഋഷി ബാഗ്രീ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് റിയല്‍മി ഈ ഫീച്ചറിലൂടെ ഉപകരണം സംബന്ധിച്ച വിവരങ്ങള്‍, യുസേജ് സ്റ്റാറ്റിസ്റ്റിക്‌സ് ഉള്‍പ്പടെയുള്ള ഉപഭോക്തൃ വിവരങ്ങള്‍ റിയല്‍മി ശേഖരിച്ചുവെന്ന് ആരോപിച്ചത്.

സര്‍ക്കാര്‍ ഇത് പരിശോധിക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഋഷി പങ്കുവെച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന പേരില്‍ റിയല്‍മി സ്മാര്‍ട്‌ഫോണില്‍ ഒരു ഫീച്ചര്‍ ഉണ്ടെന്നും അത് കോള്‍ ലോഗ്, എസ്എംഎസ്, ലൊക്കേഷന്‍ വിവരങ്ങള്‍ അടങ്ങുന്ന ഉപഭോക്തൃ വിവരങ്ങള്‍ എന്നിവ അത് ശേഖരിക്കുന്നുണ്ടെന്നും ഋഷി പറയുന്നു. ടോഗിള്‍ ബട്ടന്‍ ഉണ്ടെങ്കിലും ഡിഫോള്‍ട്ട് ആയി ഇത് ഓണ്‍ ആയിത്തന്നെയാണ് ഉണ്ടാവുകയെന്നും ട്വീറ്റില്‍ പറയുന്നു.

Settings -> Additional Settings -> System Services -> Enhanced Intelligent Service സന്ദര്‍ശിച്ചാല്‍ ഈ ഫീച്ചര്‍ കാണാം. സമ്മതമില്ലാതെയാണ്  ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ ഡാറ്റ ചൈനയിലേക്ക് പോവുന്നുണ്ടോ എന്നും ഋഷി ചോദിക്കുന്നു.

ചൈനീസ് കമ്പനിയായ ബിബികെ ഇലക്ട്രേണിക്‌സിന്‍റെ കീഴിലുള്ള കമ്പനിയാണ് റിയല്‍മി. വിവോ, ഓപ്പോ, വണ്‍പ്ലസ്, ഐഖൂ തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര ചൈനീസ് ബ്രാന്‍ഡുകള്‍ എല്ലാം തന്നെ ബിബികെ ഇലക്ട്രോണിക്‌സിന്റേതാണ്.

പുതിയ റിയല്‍മി ഫോണുകളിലാണ് എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന ഫീച്ചര്‍ ഉള്ളത് എന്നാണ് കരുതുന്നത്. റിയല്‍മി 11 പ്രോയില്‍ ഈ സംവിധാനമുണ്ട്. വണ്‍പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റിലും ഇതേ സംവിധാനം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു

ഉപകരണത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളുടെ അനുഭവം മികച്ചതാക്കുന്നതിനുമുള്ള ഫീച്ചറാണിതെന്നാണ് റിയല്‍മി വിശദീകരിക്കുന്നത്. ഇതിനായി ഉപഭോക്താവിന്റെ ഫോണ്‍ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here