അതിഖ് അഹമ്മദിന്റെ കൊലപാതകം, സുപ്രീംകോടതിയിൽ ഹർജി

യുപിയിൽ ആരോഗ്യപരിശോധനയ്ക്കിടെ വെടിവെച്ചുകൊല്ലപ്പെട്ട ആതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകത്തിൽ സുപ്രീംകോടതിയിൽ ഹർജി. കൊലപാതകത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടാണ് ഹർജി. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂറാണ് ഹർജിക്കാരൻ.

കേസ് അന്വേഷിക്കാൻ പ്രത്യക അന്വേഷണ സംഘത്തെ യുപി സർക്കാർ നിയോഗിച്ചിരിക്കെയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കപ്പെടുന്നത്. എ.ഡി.ജി.പി ഭാനു ഭാസ്കറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാകും കേസ് അന്വേഷിക്കുക. നേരത്തെ, അതിഖ് അഹമ്മദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതിഖിന്റെ ശരീരത്തില്‍ ഒന്‍പത് വെടിയുണ്ടകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയിലും നെഞ്ചിലും ശരീരത്തിന്റെ പുറകിലുമായാണ് ഒന്‍പത് വെടിയുണ്ടകള്‍ തറച്ചു കയറിയത്. തലയിലേറ്റ വെടിയാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിഖിന്റെ സഹോദരന്‍ അഷ്‌റഫിന്റെ ശരീരത്തില്‍ അഞ്ച് വെടിയുണ്ടകളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രത തുടരുകയാണ്. കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കാനാണ് സാധ്യത. പ്രയാഗ്‌രാജില്‍ ചിലയിടങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമായി തുടങ്ങി. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കുമായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. കൊലയാളി സംഘത്തിലെ മൂന്നുപേരില്‍ രണ്ടുപേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ ഒരുമിച്ച് ഇതിന് മുന്‍പ് മറ്റ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ഇന്നലെ രാത്രി കനത്ത പൊലീസ് സുരക്ഷയില്‍ അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്റഫിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ജയിലില്‍ കഴിയുന്ന അതിഖിന്റെ രണ്ടു മക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here