വയനാട്ടിലെ വന്യജീവി ആക്രമണം തടയാന്‍ നടപടികളുമായി സര്‍ക്കാര്‍

വയനാട്ടിലെ വന്യജീവി ആക്രമണം തടയാന്‍ നടപടികളുമായി സര്‍ക്കാര്‍. അന്തര്‍സംസ്ഥാന വന്യജീവി പ്രശ്നങ്ങള്‍ ഏകോപിപ്പിക്കാന്‍ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി ഉടന്‍ ആശയവിനിമയം നടത്തും. ഈ മാസം 15ന് മുഖ്യമന്ത്രി നേരിട്ട് വയനാട്ടിലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താനും തീരുമാനം.

വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ അത് തടയാനുള്ള നടപടികള്‍ക്കാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗം രൂപം നല്‍കിയത്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

വയനാട് അക്രമാസക്തനായ ആനയുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി ഉടന്‍ ആശയവിനിമയം നടത്തും. അന്തര്‍സംസ്ഥാന വന്യജീവി പ്രശ്നങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള, കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ ഒരു സമിതി രൂപീകരിക്കും. നിലവിലുള്ള അന്തര്‍സംസ്ഥാന ഔദ്യോഗികതല സമിതിയുടെ യോഗം ഉടന്‍ ചേരാനും തീരുമാനിച്ചു.

Also Read : കര്‍ഷക സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളിലും ഹരിയാനയിലും യുദ്ധ സമാനമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രം

വന്യജീവികളെ നേരിടുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. വയനാട്ടില്‍ റവന്യൂ, പൊലീസ്, ഫോറസ്റ്റ് വകുപ്പുകള്‍ ചേര്‍ന്ന് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ കൊണ്ടുവരും. രണ്ടു പുതിയ ആര്‍.ആര്‍.ടികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. മുന്നറിയിപ്പ് സംവിധാനവും ശക്തിപ്പെടുത്തും. ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും വിവരങ്ങള്‍ അറിയിക്കാന്‍ പബ്ലിക് അഡ്രസ്സ് സിസ്റ്റം കൊണ്ടുവരാനും തീരുമാനിച്ചു.

ഇതിന് പൊലീസ്, വനം വകുപ്പ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. നിരീക്ഷണത്തിന് ആവശ്യമായ കൂടുതല്‍ ഉപകരണങ്ങള്‍ ഉടന്‍ സജ്ജമാക്കും. വന്യജീവി ആക്രമണത്തില്‍ അവശേഷിക്കുന്ന നഷ്ടപരിഹാരം കൊടുത്തുതീര്‍ക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ പ്രത്യേക ടീമിനെ നിയോഗിക്കും.

ഈ മാസം 15 ന് വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ചര്‍ച്ച നടത്താനും തീരുമാനിച്ചു. യോഗത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, വനംവകുപ്പ് – ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പൊലീസ് മേധാവി, വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News