
ഒരു നൂറ്റാണ്ടായി കേരളത്തിന്‍റെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക മേഖലയിൽ കലർന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് യാതൊരു ദുരനുഭവവും ഇതുവരെ സമസ്തയ്ക്ക് ഉണ്ടായിട്ടില്ല. ഒരുമിച്ച് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് തയ്യാറാക്കിയ സമസ്ത ചരിത്രം തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത് സംസാരിക്കുകയിരുന്നു മുഖ്യമന്ത്രി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 100ാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സമസ്തയുടെ ചരിത്രം രേഖപ്പെടുത്തുന്ന കോഫി ടേബിള്‍ ബുക്ക് കോണ്‍ഫ്ലുവന്‍സ് തയ്യാറാക്കിയത്. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.
വെളിച്ചം നൽകുന്നതാണെങ്കിൽ മാത്രമേ ഏതൊരു ആശയവും സമൂഹത്തിന് സ്വീകാര്യമാവുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അല്ലാത്ത സംഘടനകള്‍ക്ക് നിലനില്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത പല അഭിപ്രായങ്ങളിലും തനിക്ക് യോജിപ്പും വിയോജിപ്പും ഉണ്ട്. എന്നാല്‍ ആ വിയോജിപ്പ് രേഖപ്പെടുത്താനുളള ജനാധിപത്യയിടം സമസ്തയില്‍ ഉണ്ട് എന്നതാണ് ശ്രദ്ധേയം. തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകാൻ ഇനിയും സമസ്തയ്ക്ക് കഴിയണം. സർക്കാരിൽ നിന്ന് ഇതുവരെ ഒരു ദുരനുഭവവും സമസ്തയ്ക്ക് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഒരു ലക്ഷം ആളുകള്‍ ഒപ്പിട്ട ഭീമഹര്‍ജിയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനങ്ങളും സമസ്ത മുഖ്യമന്ത്രിക്ക് കൈമാറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here