
കഴിഞ്ഞ സർക്കാർ ജനങ്ങൾക്കായി പ്രഖ്യാപിച്ച പ്രധാനപ്പെട്ട ക്ഷേമ പദ്ധതികൾ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ആശ്വാസമാകേണ്ട പദ്ധതികളോടാണ് സർക്കാർ ഈ അനാസ്ഥ കാട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന പദ്ധതികളും ഉദ്യോഗാർത്ഥികൾക്കായി വിഭാവനം ചെയ്ത കണക്ട് ടു വർക്ക് പദ്ധതിയും നിലവിൽ മുടങ്ങിയിരിക്കുകയാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പെൻഷൻ വിതരണത്തിലും സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ ക്ഷേമ പെൻഷൻ തുക ധനകാര്യ വകുപ്പ് മനഃപൂർവം പിടിച്ചു വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ, വിദേശ മലയാളികൾക്ക് ആശ്വാസമാകേണ്ട പ്രവാസി പെൻഷനും നിലവിൽ മുടങ്ങിയ അവസ്ഥയിലാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് അധികാരത്തിലേറിയതിന് പിന്നാലെ കഴിഞ്ഞ രണ്ടുമാസമായി സ്ത്രീ സുരക്ഷാ പെൻഷൻ വിതരണം ചെയ്തിട്ടില്ല. നിർധനരായ സ്ത്രീകൾക്ക് അത്താണിയായിരുന്ന പദ്ധതിയുടെ ഭാവിയെ ആശങ്കയോടെയാണ് സ്ത്രീ-ട്രാൻസ്ജെൻഡർ സമൂഹം ഉറ്റുനോക്കുന്നത്.
സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത നിർധനരായ സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന എൽഡിഎഫിന്റെ സ്ത്രീ സുരക്ഷാ പദ്ധതി 2025 ഒക്ടോബർ 29നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്നായിരുന്നു അന്ന് യുഡിഎഫിന്റെ വിമർശനം. എന്നാൽ പ്രഖ്യാപനത്തിന് തൊട്ടടുത്ത മണിക്കൂറിൽ തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ പെൻഷൻ തുകയെത്തി. ഫെബ്രുവരിയിലും മാർച്ചിലും കൃത്യമായി തുക അനുവദിച്ചു. ഇതോടൊപ്പം പദ്ധതിക്കായി 3720 കോടി രൂപ എൽഡിഎഫ് സർക്കാർ ബജറ്റിൽ നീക്കിവെക്കുകയും ചെയ്തു.
എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കഴിഞ്ഞ രണ്ടുമാസമായി സ്ത്രീ സുരക്ഷാ പെൻഷൻ വിതരണം നിർത്തിവെച്ചിരിക്കുകയാണ്. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഫയലുകൾ പിടിച്ചു വച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

