
പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തില്‍ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുശോചനം:
കാരുണ്യത്തിൻ്റെയും ഉൾക്കൊള്ളലിൻ്റെയും സാമൂഹ്യനീതിയോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുടേയും സന്ദേശമാണ് ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തിപ്പിടിച്ചത്. പാർശ്വവൽകൃത ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യവും മറ്റുമതങ്ങളോടുള്ള സൗഹാർദ്ദപൂർണ്ണമായ പാരസ്പര്യവും ആഗോള മുതലാളിത്തത്തിനു എതിരെ പുലർത്തിയ കണിശതയാർന്ന വിമർശനവും ഫ്രാൻസിസ് മാർപ്പാപ്പയുടെ സവിശേഷതകളായിരുന്നു.
ദരിദ്രരും പാർശ്വവൽകൃതരുമായ ജനവിഭാഗങ്ങളുടെ വിമോചനത്തിനായി അടിയുറച്ച നിലപാടുകൾ അദ്ദേഹം മുന്നോട്ടു വച്ചു. ഭവനരഹിതരും നിർധനരും സമൂഹത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ടവരുമായ മനുഷ്യരെ സേവിക്കുക എന്നതായിരിക്കണം സഭയുടെ ധർമ്മമെന്ന് നിരന്തരം പ്രഖ്യാപിച്ചു. ജീവിച്ച ചുറ്റുപാടുകൾ അദ്ദേഹത്തിന് അസമത്വത്തേയും ദാരിദ്ര്യത്തേയും കുറിച്ച് ഉൾക്കാഴ്ച നൽകി. ലോകമാകെ പടരുന്ന നിസ്സംഗതയെ ജീവസ്സുറ്റ കാരുണ്യം കൊണ്ട് നേരിടണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
പാർശ്വവൽകൃതരായ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ട അദ്ദേഹം എല്ലാവരേയും ഒരുപോലെ ഉൾക്കൊള്ളുന്ന നിലയിലേയ്ക്ക് സഭയെ വളർത്താൻ യത്നിച്ചു. ലൈംഗിക ആഭിമുഖ്യമല്ല മനുഷ്യരുടെ അന്തസ്സിൻ്റെ അളവുകോലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിൻ്റെ ഈ നിലപാട് സഭയുമായി അകന്നു നിന്നവരെപോലും ആകർഷിക്കുകയുണ്ടായി.
പലസ്തീൻ ജനതയുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും ഫ്രാൻസിസ് മാർപ്പാപ്പ പിന്തുണ നൽകി. അവരുടെ യാതനകൾ അദ്ദേഹത്തെ സ്പർശിച്ചു. പലസ്തീനിൽ സമാധാനം പുലരുന്നതിനായുള്ള പരസ്പര ധാരണകൾ ഉണ്ടായി വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അക്കാര്യം ലോകത്തോടു പറയുകയും ചെയ്തു. മറ്റു മതവിഭാഗങ്ങളുമായി സ്നേഹവും സഹകരണവും വളർത്താനുള്ള ശ്രമങ്ങൾക്കും ഫ്രാൻസിസ് മാർപ്പാപ്പ നേതൃത്വം നൽകി. മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും മഹത്വം തൊട്ടറിഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ ഒരു സവിശേഷത.
ദാരിദ്ര്യവും പരിസ്ഥിതിനാശവും കാലാവസ്ഥവ്യതിയാനവും നേരിടാൻ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെട്ടു. അത്തരം കൂട്ടായ്മകൾക്ക് മതങ്ങളുടെ വേലിക്കെട്ടുകൾ തടസ്സം സൃഷ്ടിക്കരുത് എന്ന് നിഷ്കർഷിച്ചു. ലോകസമാധാനത്തിനു മതങ്ങൾ തമ്മിലുള്ള സംവാദവും സഹവർത്തിത്വവും അനിവാര്യമാണെന്ന് മാർപ്പാപ്പ വിശ്വസിച്ചു.
മുതലാളിത്തത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത വിമർശനാത്മക നിലാപാടാണ് മാർപ്പാപ്പ കൈക്കൊണ്ടത്. മുതലാളിത്തം അസമത്വത്തിൻ്റെയും ദാരിദ്ര്യത്തിൻ്റേയും മൂലകാരണമാണെന്ന കാഴ്ചച്ചപ്പാട് ഫ്രാൻസിസ് മാർപ്പാപ്പ മുന്നോട്ടുവച്ചു. ലാഭത്തിനു പകരം മനുഷ്യൻ്റെ ക്ഷേമവും അഭിമാനവും കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്ന സാമ്പത്തികവ്യവസ്ഥിതിക്കായി അദ്ദേഹം വാദിച്ചു.
നീതിയിലും സമാധാനത്തിലും സമത്വത്തിലും അധിഷ്ഠിതമായ ലോകത്തിനു വേണ്ടിയാണ് ഫ്രാൻസിസ് മാർപ്പാപ്പ നിലകൊണ്ടത്. കാരുണ്യം നിറഞ്ഞ മനസ്സോടെ അതിനായി അദ്ദേഹം നിരന്തരം പ്രയത്നിച്ചു. അദ്ദേഹത്തിൻ്റെ ജീവിതം സമാധാനവും സന്തോഷവും പുലരുന്ന ലോകത്തിനായുള്ള പോരാട്ടത്തിൽ ഏവർക്കും പ്രചോദനം പകരും. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു.
also Read :വലിയ ഇടയന് വിട; പോപ്പ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
88-ാം വയസ്സിലായിരുന്നു പോപ്പ് ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയത്. 2001ല്‍ കര്‍ദിനാളായി. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായും 266-ാമത്തെ മാർപാപ്പയുമായിരുന്നു. വത്തിക്കാനിൽ നിന്നുള്ള വീഡിയോ സ്റ്റേറ്റ്മെന്റിലാണ് മാർപാപ്പ വിടവാങ്ങിയ വാർത്ത അറിയിച്ചത്.
2013 മാർച്ച് 13നാണ് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിലപാടുള്ള വ്യക്തിത്വമായിരുന്നു.
അഭയാർഥികളോടു മുഖം തിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം. ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കുമെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here