
സ്ത്രീസുരക്ഷാ പദ്ധതിയിൽ മുഖ്യമന്ത്രിയുടേത് പ്രതിഷേധാർഹമായ നിലപാടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ. സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമായി ഉൾപ്പെടുന്ന ഒന്നായിട്ടാണ് സ്ത്രീ സുരക്ഷാ പദ്ധതിയെ കാണുന്നതെന്നും എന്തിനാണ് പാവപ്പെട്ട സ്ത്രീകളോട് അനാവശ്യ വീറും വാശിയുമെന്നും അദ്ദേഹം ചോദിച്ചു. നിലവിൽ 16 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയിൽ ഉള്ളത്.
സാമ്പത്തിക സുരക്ഷിതത്വമാണ് ഈ പദ്ധതിയിലൂടെ കഴിഞ്ഞ സർക്കാർ ഉദ്ദേശിച്ചതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഈ പദ്ധതിയോട് ഇത്തരത്തിൽ ഒരു വിമുഖത മുഖ്യമന്ത്രി കാണിക്കുന്നത് ശരിയല്ല. എന്തിനാണ് പാവപ്പെട്ട സ്ത്രീകളോട് അനാവശ്യ വീറും വാശിയും കാണിക്കുന്നത്? സർക്കാർ ഈ മനോഭാവം മാറ്റും എന്ന് പ്രതീക്ഷിക്കുന്നതെന്നും അതുകൊണ്ട് മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പക്ഷേ സർക്കാരിൻറെ നിലപാടിലുള്ള പ്രതിഷേധവും അദ്ദേഹം സഭയെ അറിയിച്ചു.
30 നും 60നും ഇടയിൽ പ്രായമുള്ള മറ്റ് ആനുകൂല്യങ്ങൾ വാങ്ങാത്ത സ്ത്രീകൾക്കും ട്രാൻസ്ജെൻഡേർസിനുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. അവരാണ് ഇതിൽ അപേക്ഷിച്ചതും. പദ്ധതി നടപ്പിലാക്കിയതിനുശേഷം ആണല്ലോ അപേക്ഷ സ്വീകരിക്കുക. ഇതിൽ പരിശോധന നടന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ കെ സ്മാർട്ട് മുഖേന ഇതിൽ പരിശോധന നടന്നു എന്നത് മുഖ്യമന്ത്രിക്ക് അറിയാത്ത കാര്യമല്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
എല്ലാ സർക്കാർ സംവിധാനങ്ങളുമായുള്ള ഏകോപനത്തിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത് യാഥാർത്ഥ്യമാക്കിയത്. അന്തിമമായി അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം നൽകിത്തുടങ്ങിയത്. സുതാര്യത കൃത്യമായി ഉറപ്പാക്കിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഇത് മുഖ്യമന്ത്രിക്ക് അറിയാത്തതല്ല. പദ്ധതി അട്ടിമറിക്കാനുള്ള എന്തോ ശ്രമം നടക്കുന്നു എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് തോന്നിയത് പോലെ പണം നൽകുന്നു എന്ന് മുഖ്യമന്ത്രി പറയുന്നത്.
മുഖ്യമന്ത്രിയെ പോലെ ഉള്ള ഒരാളിൽ നിന്ന് ഉണ്ടാകേണ്ട വാചകം അല്ല ഇത്. എന്താണ് ഈ പദ്ധതി തുടരുന്നതിൽ ഉള്ള വിയോജിപ്പെന്നും അദ്ദേഹം ചോദിച്ചു. പദ്ധതി തുടരും എന്ന് അസന്നിഗ്ധമായി മുഖ്യമന്ത്രി പറയുന്നില്ല. ഇതാണോ ഒരു മുഖ്യമന്ത്രിയും ഒരു സർക്കാരും പറയേണ്ടത്?
നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥൻ അല്ലേ. എന്തോ കാരണവശാൽ പദ്ധതി നടപ്പിലാക്കുന്നതിനോട് മുഖ്യമന്ത്രിക്ക് യോജിപ്പില്ല.
നിലവിൽ 16 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയിൽ ഉള്ളത്. ഇത്തരം പദ്ധതികളിൽ തുടക്കത്തിൽ തന്നെ എല്ലാവരും അപേക്ഷിക്കണമെന്നില്ല. മാസങ്ങളും വർഷങ്ങളും കഴിയുമ്പോൾ ഇത്തരം പദ്ധതികളുടെ ഗുണഭോക്താകളുടെ എണ്ണം കൂടി വരും. അഞ്ച് ലക്ഷത്തിൽ അധികം അപേക്ഷ നടപടിക്രമം പൂർത്തിയായി കിടക്കുന്നുണ്ട്. അതിൽ തുടർനടപടി ഈ സർക്കാർ സ്വീകരിക്കുന്നില്ല. അപേക്ഷകൾ സർക്കാരിന് മുന്നിൽ ഇല്ലേ, എന്താണ് തുടർനടപടിക്ക് താമസമെന്നും പിണറായി വിജയൻ സഭയിൽ ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

