കേരളത്തിൽ ക്രൈസ്തവ വേട്ട നടക്കാതെ പോയത് സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം, മുഖ്യമന്ത്രി

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണാറായി വിജയൻ. കേരളത്തിൽ ക്രൈസ്തവ വേട്ട നടക്കാതെ പോയത് സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അവരുട തനി നിറം എന്തെന്ന് എല്ലാ ന്യൂനപക്ഷങ്ങൾക്കും അറിയാം. മോദിയുട പളളി സന്ദർശനം മുൻ ചെയ്തികളുടെ പ്രായശ്ചിത്തമെങ്കിൽ നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്കാർ ഇപ്പോൾ ക്രൈസ്തവ അരമനകളിൽ സന്ദർശനം നടത്തുന്നുണ്ടെങ്കിൽ ആവാം. എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കില്ല. ആളുകൾ അവരുടെ അനുഭവം വച്ചാണ് കാര്യങ്ങൾ മനസിലാക്കുന്നതെന്നും ഇവിടെ ദുരനുഭവം ഇല്ലെങ്കിലും മറ്റിടങ്ങളിൽ നടക്കുന്നത് ജനം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.

രാജ്യത്ത് കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മുൻ യുപിഎ സർക്കാരിന്റെ നയങ്ങളാണ് അന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയുടെ നയങ്ങൾക്ക് വ്യത്യസ്തമായി കോൺഗ്രസ് ചിന്തിക്കുന്നില്ല. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണ്. ഇതിന് തുടക്കം കുറിച്ചത് കോൺഗ്രസാണെന്നും നയത്തിൽ മാറ്റം വരുത്താൻ കോൺഗ്രസ് തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആർഎസ്എസ് ഒരിക്കലും മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ പിണറായി വിജയൻ മത രാഷ്ട്രമാണ് അവരുടെ ലക്ഷ്യമെന്നും തുറന്നടിച്ചു. മതന്യൂനപക്ഷങ്ങളെ തുടരാൻ അനുവദിക്കരുതെന്നാണ് ആർഎസ്എസ് നയം. ഹിറ്റ്ലർ നടപ്പാക്കിയ നയമാണിത്. ജർമ്മനിയിൽ ന്യൂനപക്ഷ വിഭാഗമായ യഹൂദന്മാരെ വേട്ടയാടിയ ഹിറ്റ്ലറിന്റെ നയത്തെ ലോകത്ത് അംഗീകരിച്ചത് ആർഎസ്എസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവങ്ങളിൽ പ്രതിക്കൂട്ടിലായത് ആർഎസ്എസുകാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here