കേരളം കത്തിപ്പോകുമായിരുന്ന 10 മണിക്കൂര്‍; മുഖ്യമന്ത്രിയുടെ ഇടപെടല്‍, ഒടുവില്‍ ഒക്ടോബര്‍ 29 ഒരു സാധാരണ ഞായറാഴ്ച

ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെ 9.45ഓടെ കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നുവെന്ന് അറിയിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിലും ഫയര്‍ഫോഴ്‌സ് സ്‌റ്റേഷനിലും ഫോണ്‍ കോളുകള്‍ വരുന്നു. എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് സംഭവിച്ചതെന്നോ ആര്‍ക്കും ഒന്നുമറിയില്ല. കുറച്ചുകഴിഞ്ഞതോടെ ചെറിയ ചെറിയ വാര്‍ത്തകളായി സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തേയ്ക്ക് വരുന്നു.

ആദ്യം സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാം എന്ന് കരുതിയെങ്കിലും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ അത് ബോംബ് തന്നെയാണെന്ന് കണ്ടെത്തുന്നു. അതോടെ കേരളം മുഴുവന്‍ ആശങ്കയോടെയും ഭയത്തോടെയും കളമശ്ശേരിയിലേക്ക് കണ്ണുനട്ടിരിക്കുന്നു. തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടത് അടക്കം നിരവധി പേര്‍ക്ക് ഗുരുതര പരിക്ക് എന്ന് വാര്‍ത്തകള്‍ വരുന്നു.

Also Read : വിദ്വേഷ പരാമര്‍ശം; മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ കേസ്

തുടര്‍ന്ന് പൊലീസ് സംവിധാനം, ജില്ലാ ഭരണകൂടം എന്നിവ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രി പി രാജീവ് അടക്കമുള്ളവര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുകയും ചെയ്യുന്നു. തുടര്‍ന്ന് അവധിയിലുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ളവരോട് തിരിച്ചെത്താന്‍ ആരോഗ്യമന്ത്രി ആവശ്യപ്പടുന്നു. എറണാകുളത്തിന് പുറമേ ത്യശൂരും കോട്ടയത്തും മെഡിക്കല്‍ കോളേജുകളിലും മറ്റ് എല്ലാ സംവിധാനവും ഒരുക്കുന്നു. കണ്‍ട്രോള്‍ റൂം അടക്കം ആരംഭിക്കുന്നു.

ഇതിനിടയില്‍ യഹോവസാക്ഷികളുടെ പ്രാര്‍ത്ഥനയ്ക്ക് ഇടയിലാണ് സംഭവം നടന്നത് എന്നറിഞ്ഞതോടെ ചിലര്‍ അതിനെ പലസ്തീന്‍ വിഷയവുമായി കൂട്ടിക്കെട്ടുന്നു. അങ്ങനെ സോഷ്യല്‍മീഡിയകളിലൂടെ ഒരു വിഭാഗം ഈ വിഷയത്തെ തീവ്രവാദ പ്രവര്‍ത്തനവുമായി വരെ ബന്ധപ്പെടുത്തുന്നു.

അങ്ങനെ ഒരു നാട് മുഴുവന്‍ തെറ്റിദ്ധരിക്കപ്പെടാനും പേടിക്കാനും ആശങ്കപ്പെടാനും തുടങ്ങിയതോടെ മുഖ്യമന്ത്രി വിഷയം നേരിട്ട് കൈകാര്യംചെയ്യുന്നു. സോഷ്യല്‍ മീഡിയ വഴി നുണ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും എന്നറിയിക്കുന്നു. മുഖ്യമന്ത്രി നേരിട്ട ഇടപെട്ടതോടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍ പൊടിയുംതട്ടി സോഷ്യല്‍മീഡിയയുടെ മൂലയ്ക്ക് പോയിരിക്കുന്നു.

Also Read : മത വിദ്വേഷ പ്രചാരണം; മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്

അന്വേഷണം ശരിയായ ദിശയില്‍ പോകുന്നതിനാല്‍ ഒരു വിഭാഗം മാധ്യപ്രവര്‍ത്തകര്‍ ഒഴികെ ബാക്കി എല്ലാ മാധ്യമങ്ങളും വിഷയം പക്വമായ രീതിയില്‍ കൈകാര്യം ചെയ്യുന്നു. ചിലര്‍ നടത്തിയ ഗൂഢലക്ഷ്യങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും മുങ്ങിപ്പോകേണ്ടിയിരുന്ന നാടിനെ മുഖ്യമന്ത്രി ശരിയായ ദിശയിലേക്ക് നയിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടത്.

നാട് തന്നെ കത്തിപ്പോകുമായിരുന്ന വിഷയത്തെ ഒരു മുഖ്യമന്ത്രി എങ്ങനെ കൈകാര്യം ചെയ്തു എന്ന് ഈ നാട് തിരിച്ചറിഞ്ഞ മണിക്കൂറുകള്‍ ആയിരുന്നു അത്. ക്യത്യവും സമയബന്ധിതവുമായ ഇടപെടല്‍, ചികിത്സയ്ക്ക് ആദ്യ പരിഗണന, ആരോഗ്യ മന്ത്രിയോട് നേരിട്ട് ഇടപെടാന്‍ ആവശ്യപ്പെടുന്നു. ജില്ലയിലെ മന്ത്രി എന്ന നിലയില്‍ പി രാജീവിനെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തുന്നു. പൊലീസ് മേധാവികളുമായി ചര്‍ച്ച നടത്തുന്നു.

പത്ര സമ്മേളനത്തിലല്ലാതെ മാധ്യമങ്ങളോട് അങ്ങനെ പ്രതികരിക്കാത്ത മുഖ്യമന്ത്രി വഴിയില്‍ മാധ്യമങ്ങളെ കാണുന്നു. കാര്യങ്ങള്‍ വിശദീകരിക്കുന്നു. പൊലീസ് ഇടപെടലുകളെ പറ്റി അറിയിക്കുന്നു. രാത്രി 08.10 ന് പത്ര സമ്മേളനം ആരംഭിക്കുന്നത് വരെ ക്യത്യമായി നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നു.

എന്തും സംഭവിക്കാമായിരുന്ന പത്ത് മണിക്കൂര്‍. പക്വമായ ഇടപെടല്‍കൊണ്ട് മാത്രം ഈ നാടിനെ ഒരിക്കല്‍ കൂടി വര്‍ഗീയ ശക്തികളില്‍ നിന്നും തിരിച്ചുപിടിച്ച ആ നിര്‍ണായകമായ പത്ത് മണിക്കൂര്‍. സോഷ്യല്‍ മീഡിയ മുഴുവന്‍ ഞായറാഴ്ച കേരളത്തോടൊപ്പം നിന്നു. കേരളം ഒരിക്കലും വര്‍ഗീയ ശക്തികളുടെ പിടിയില്‍ വീഴില്ല എന്ന് നമ്മള്‍ തന്നെ നമുക്ക് കാണിച്ചുതന്ന ഒരു ദിവസമായിരുന്നു ഒക്ടോബര്‍ 29.

ആ നീണ്ട പത്ത് മണിക്കൂറുകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാല്‍….

09.45- കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടക്കുന്നു

10: 00-ചെറിയ വാര്‍ത്തകളായി പുറത്തേയ്ക്ക് വരുന്നു

10.30- ഒരാള്‍ മരണപ്പെട്ടത് അടക്കം നിരവധി പേര്‍ക്ക് ഗുരുതര പരിക്ക് എന്ന് വാര്‍ത്തകള്‍ വരുന്നു…. നാട് ആശങ്കയിലേയ്ക്ക്.

10.40- പൊലീസ് സംവിധാനം, ജില്ലാ ഭരണകുടം എന്നിവ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി പി രാജീവ് അടക്കമുള്ളവര്‍ നേരിട്ട് ഇടപെടുന്നു.

10.45- അവധിയിലുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ളവരോട് തിരിച്ചെത്താന്‍ ആരോഗ്യമന്ത്രി ആവശ്യപ്പടുന്നു. എറണാകുളത്തിന് പുറമേ ത്യശൂരും കോട്ടയത്തും മെഡിക്കല്‍ കോളേജുകളിലും മറ്റ് എല്ലാ സംവിധാനവും ഒരുക്കുന്നു. കണ്‍ട്രോള്‍ റൂം അടക്കം ആരംഭിക്കുന്നു.

10.50- യഹോവസാക്ഷികളുടെ പ്രാര്‍ത്ഥനയ്ക്ക് ഇടയിലാണ് സംഭവം നടന്നത് എന്നറിഞ്ഞതോടെ ചിലര്‍ അതിനെ പലസ്തീന്‍ വിഷയവുമായി കൂട്ടിക്കെട്ടുന്നു.

11.00- വലിയ രീതിയില്‍ ചര്‍ച്ചയാകുന്നു.

11.5- മുഖ്യമന്ത്രി വിഷയം നേരിട്ട് കൈകാര്യംചെയ്യുന്നു.

11.30- സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ഏറ്റെടുത്ത് നുണയും വെറുപ്പും വ്യാപകമായി പ്രചരിപ്പിക്കുന്നു.

11.45- സംഘപരിവാറും അവരുടെ കൂടെനില്‍ക്കുന്ന ചില മാധ്യമങ്ങളും ഒഴികെ ബഹുഭൂരിപഷം മാധ്യമങ്ങളും പക്വതയൊടെ ഇടപെടുന്നു.

12.00- ദില്ലിയില്‍ നിന്നും എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു, അന്വേഷണം പുരോഗമിക്കുന്നതായും അറിയിക്കുന്നു. ഡി ജി പി അടക്കമുള്ളവര്‍ സംഭവ സ്ഥലത്തേയ്ക്ക് ഉടന്‍ പുറപ്പെടും എന്നും അറിയിക്കുന്നു.

12.15- സോഷ്യല്‍ മീഡിയ വഴി സംഘപരിവാര്‍ ടീമുകള്‍ ഒരുമിച്ച് വെറുപ്പ് പടര്‍ത്തുന്നു.

12.45- ഡി ജി പി മാധ്യമങ്ങളെ കാണുന്നു. വിവരങ്ങള്‍ പങ്ക് വെയ്ക്കുന്നു. സോഷ്യല്‍ മീഡിയ വഴി നുണ പ്രചരിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും എന്നറിയിക്കുന്നു.

01.00- കെ സുധാകരനും വി മുരളീധരനും ഒഴികെയുള്ള രഷ്ട്രീയ നേത്യത്വം പക്വതയോടെയുള്ള പ്രതികരണങ്ങള്‍ നടത്തുന്നു.

01.45- ഡി ജി പി യും എ ഡി ജി പിയും ഹെലികോപ്റ്ററില്‍ കൊച്ചിയിലേയ്ക്ക് പുറപ്പെടുന്നു. അന്വേക്ഷണ ചുമതല നേരിട്ട് ഏറ്റെടുക്കുന്നു.

02.15- ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍ എന്ന് വാര്‍ത്തകള്‍ വരുന്നു. അത് കേന്ദീകരിച്ച് അന്വേക്ഷണം പുരോഗമിക്കുന്നു എന്നും.

03.00- കൊടകര സ്റ്റേഷനില്‍ ഒരാള്‍ നേരിട്ട് ഹാജരായതായി വാര്‍ത്ത വരുന്നു.

04.30: ഡൊമിനിക് മാര്‍ട്ടിനാണ് പ്രതിയെന്ന വിവരങ്ങള്‍ പുറത്ത് വരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്ത എഫ് ബി വീഡിയോ അടക്കം.

05.00- മാര്‍ട്ടിനുമായി പൊലീസ് കൊച്ചിയിലയ്ക്ക്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു.

06.00- ഏകദേശ സ്ഥിരീകരണം വരുന്നു.

07.30 – ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നു. യു എ പി എ ചുമത്തുന്നു.

08.10- മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം. വിവരങ്ങള്‍ ഔദ്യോഗികമായി അറിയിക്കുന്നു. നാടിനായി കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. രാജീവ് ചന്ദ്രശേഖര്‍ എന്ന ബി ജെ പി മന്ത്രിയുടെ വിദ്വേഷ പ്രചാരണം പൊളിച്ചടുക്കുന്നു.

പത്ത് മണിക്കൂറോളം നീണ്ടുനിന്ന ആശങ്കകള്‍ക്ക് വിരാമം ആകുന്നു. മനുഷ്യര്‍, മനുഷ്യര്‍ മാത്രം ദിര്‍ഘനിശ്വാസം പൊഴിക്കുന്നു…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News