
കേരളത്തെ സംബന്ധിച്ചിടത്തോളം അത്യന്തം പ്രാധാന്യമുള്ള ഒരു തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2011 മുതൽ 2016 വരെയുള്ള കാലയളവ് കേരളത്തിന്റെ ഇരുണ്ട കാലമായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ പത്തു വർഷം കൊണ്ട് നാട് പുതിയൊരു വികസന മാതൃക കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഒരുകാലത്ത് മാറ്റമില്ല എന്ന് കരുതിയ മേഖലകളിലെല്ലാം വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്ന് മര്യാദയ്ക്ക് റോഡുകൾ പോലും ഇല്ലാതിരുന്ന സ്ഥാനത്ത് ഇന്ന് നാഷണൽ ഹൈവേ പൂർത്തിയായി വരികയാണ്. 10,000 കോടി രൂപ ചിലവഴിച്ച് മലയോര-തീരദേശ റോഡുകൾ, പാലങ്ങൾ, ഫ്ലൈ ഓവറുകൾ എന്നിവ നിർമ്മിച്ചു. വിഴിഞ്ഞം പോർട്ട് അടിസ്ഥാനമാക്കി വലിയ വികസനമാണ് ഇനി വരാനിരിക്കുന്നത്. കേരളം അതിദാരിദ്ര്യ മുക്തമായത് ലോകത്തെ തന്നെ അമ്പരപ്പിച്ച നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാട് വലിയ ദുരന്തങ്ങളിലൂടെ കടന്നുപോയപ്പോൾ സഹായിക്കേണ്ട കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുണ്ടക്കൈ, ചൂരൽമല ദുരന്തങ്ങളിൽ പോലും കേന്ദ്രം സഹായിച്ചില്ല. ആർഎസ്എസ്-ബിജെപി രാഷ്ട്രീയത്തെ കേരളം സ്വീകരിക്കാത്തതിലുള്ള പകയാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ ഈ നിലപാടിനെതിരെ പ്രതികരിക്കാൻ യുഡിഎഫ് തയ്യാറായില്ലെന്നും ബിജെപിയെ പിണക്കാതിരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നടപ്പിലാക്കുന്ന പല നയങ്ങളും പണ്ട് കോൺഗ്രസ് തുടങ്ങിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വർഗീയ സംഘർഷങ്ങളില്ലാത്ത നാടായി കേരളം മാറി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ജനങ്ങൾ ആശങ്കയിലാണെങ്കിലും പൗരത്വ നിയമ ഭേദഗതി (CAA) കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പൗരത്വ രജിസ്റ്റർ കൊണ്ടുവന്നത് കോൺഗ്രസ് ആണെങ്കിൽ അത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത് കേരളമാണെന്നും, പൗരത്വം തെളിയിക്കാൻ സംസ്ഥാനം നേറ്റിവിറ്റി കാർഡ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, സന്നദ്ധ സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള എഫ്‌സിആർഎ (FCRA) നിയമത്തിലെ ദുരുദ്ദേശങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾ ഒപ്പമുണ്ടെന്നും ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

