
സംസ്ഥാനത്തിന്റെ മുന്നേറ്റം ജനങ്ങളുടെ പൊതുവായ ആഗ്രഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് ദേവികുളം നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “എന്തുകൊണ്ട് എൽഡിഎഫ്” എന്ന ചോദ്യം ഉയരുമ്പോൾ ജനങ്ങളുടെ മനസ്സിൽ തെളിയുന്നത് 10 വർഷം മുമ്പത്തെ കേരളവും ഇന്നത്തെ പുരോഗതി കൈവരിച്ച കേരളവും തമ്മിലുള്ള വ്യത്യാസമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് ദീർഘകാല ആവശ്യമായിരുന്നുവെന്നും, 2016 മുതൽ എൽഡിഎഫ് സർക്കാർ അതിനായി ഗൗരവമായ നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് കർഷകർക്ക് ഗുണകരമായ നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ സർക്കാർ ശ്രമിച്ചത്. കഴിഞ്ഞ 10 വർഷമായി കേരളം ശാന്തവും സമാധാനപരവുമായ ജീവിതം നയിക്കാൻ കഴിയുന്ന സംസ്ഥാനമായിത്തീന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ സംഘർഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, കേരളത്തിൽ ഏവർക്കും കൊതിക്കാവുന്ന സമാധാനാന്തരീക്ഷമാണുള്ളതെന്നും, എല്ലാ തരത്തിലുള്ള വർഗീയതകളെയും സർക്കാർ ശക്തമായി എതിർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് 4.5 ലക്ഷം കർഷകർക്ക് പട്ടയം നൽകിയതും ഈ സർക്കാരിന്റെ നേട്ടമാണ് “ഈ സർക്കാർ അല്ലായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നോ” എന്നതാണ് ജനങ്ങൾ ചോദിക്കുന്നതെന്നും, അതുതന്നെയാണ് എന്തുകൊണ്ട് എൽഡിഎഫ് എന്ന ചോദ്യത്തിനുള്ള മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
തുടർഭരണം നൽകിയ ജനങ്ങൾക്ക് അഭിമാനിക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് സർക്കാർ കാഴ്ചവെച്ചത്, അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ ലോകത്ത് അപൂർവമായ നേട്ടം കേരളം കൈവരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ബിജെപിയും കോൺഗ്രസും കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്തുന്ന നയങ്ങളാണ് പിന്തുടരുന്നതെന്നും, സമ്പന്നരെ കൂടുതൽ സമ്പന്നരാക്കാൻ അവർ തമ്മിൽ മത്സരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ എൽഡിഎഫിന്റെ നയത്തിൽ ജനങ്ങൾക്കാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായാണ് 63,000 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞതെന്നും, ഈ നേട്ടം മറ്റൊരു സംസ്ഥാനത്തിനും ചിന്തിക്കാൻ പോലും കഴിയാത്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

