
മതനിരപേക്ഷതയുടെ വിള നിലം ആണെന്നുള്ളതാണ് കേരളത്തിൻ്റെ സ്വഭാവം. നാടിൻ്റെ താൽപര്യം സംരക്ഷിക്കാൻ ബിജെപിക്കും കോൺഗ്രസിനും കഴിഞ്ഞിട്ടില്ല. നാടിൻ്റെ സാഹോദര്യം നിലനിൽക്കാൻ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷം മാത്രമാണ്. സമാധാനത്തോടെ ജീവിക്കണമെങ്കിൽ മതനിരപേക്ഷതയെ തകർക്കുന്നവരെ അകറ്റി നിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ട്ടിയൂർക്കാവ് മണ്ഡലം പൊതുയോഗത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. മതനിരപേക്ഷതയുടെ ശക്തികൾ ശക്തിപ്പെടണം, അതിന് കോട്ടം വരുന്ന ഒന്നിനെയും നമ്മൾ അംഗീരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നാടിൻ്റെ താല്പര്യം സംരക്ഷിക്കാൻ ബിജെപിക്കോ കോൺഗ്രസിനോ കഴിഞ്ഞിട്ടില്ല ഇപ്പോൾ കേരളം എവിടെ എത്തി നിൽക്കുന്നോ അതിൽ നിന്നും ഇനിയും മുന്നോട്ട് പോകണമെങ്കിൽ എൽഡിഎഫിന് തന്നെ തുടർഭരണമുണ്ടായാലേ കഴിയു എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ സർക്കാരിനെ വിശ്വസിച്ചു, അത് പോലെ സർക്കാർ ജനങ്ങളെയും വിശ്വസിച്ചു അതിനാൽ ജനങ്ങൾ കൂടെ ഉണ്ടെന്നതാണ് ആത്മവിശ്വാസം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ കേരളത്തിലെ പൊതുജനാരോഗ്യം മാറിയെന്നും, 2021-ൽ തുടർഭരണം സമ്മാനിച്ചപ്പോൾ വീണ്ടും മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിൽ നവജാത ശിശുമരണ നിരക്ക് കുറഞ്ഞു. ഈ മേഖലയിൽ അമേരിക്കയെ കവച്ചു വെയ്ക്കുന്ന നേട്ടം നാം കരസ്ഥമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016-ൽ അധികാരത്തിൽ വന്നപ്പോൾ അതിനെക്കുറിച്ച് ചർച്ച ചെയ്തു, ഇരുപത്തിയെട്ടാം സ്ഥാനത്ത് ആയിരുന്ന സംസ്ഥാനം ഇന്ന് ഒന്നാം സ്ഥാനത്ത് എത്തിയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ന് ആർക്കും വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷം ഇവിടെയുണ്ട്. നിക്ഷേപ സൗഹാർദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് ഇടത് സർക്കാരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കേന്ദ്ര ഗവൺമെൻറ് സഹായം നൽകിയില്ല എന്ന് മാത്രമല്ല നമ്മുടെ അവസ്ഥ കണ്ട് നമ്മളെ സഹായിക്കാൻ മറ്റു രാജ്യങ്ങൾ തയ്യാറാണെന്ന് ഇന്ത്യ ഗവൺമെന്റിനെ അറിയിച്ചപ്പോൾ അത് സ്വീകരിക്കില്ല എന്ന് കേന്ദ്ര ഗവൺമെൻറ് പറഞ്ഞ് ആ സഹായം ലഭിക്കാതിരിക്കാൻ കാരണമായി. എന്നാൽ ഇതേ കേന്ദ്ര സർക്കാർ ചില സംസ്ഥാനങ്ങൾക്ക് പ്രകൃതി ദുരന്തം വരാനുള്ള സൂചന കണ്ട് സഹായം കൊടുത്തു. തുടർച്ചയായി നമുക്ക് ദുരന്തങ്ങൾ വന്നിട്ട് പോലും സഹായം ലഭിച്ചില്ല. കേരളത്തിന് അർഹമായ വിഹിതം കേന്ദ്രസർക്കാർ നൽകുന്നില്ല. കേരളം രക്ഷപ്പെടാൻ പാടില്ല, കേരളം തകരണം എന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ആർഎസ്എസിനും ബിജെപിക്കും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ സ്വീകാര്യത ലഭിച്ചപ്പോൾ കേരളത്തിൽ അവർക്ക് സ്വീകരണം ലഭിച്ചില്ല. കേരളത്തിൽ 2016 വരെ മാറി മാറി വന്ന കോൺഗ്രസ് സർക്കാർ കേരളത്തിൻ്റെ താല്പര്യങ്ങളോട് കൂടെ നിന്നില്ല മാത്രമല്ല കേരളത്തെ തകർക്കുന്ന കാര്യങ്ങൾക്കെതിരെ ശബ്ദമുയർത്തിയതുമില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതേ കോൺഗ്രസുകാർ കേരള സർക്കാരിനെ വിമർശിക്കാനും കേന്ദ്രസർക്കാറിന്റെ സമീപനത്തെ ന്യായീകരിക്കാനും ശ്രമിച്ചു.
ആർഎസ്എസും, സംഘപരിവാറും കേരളത്തെ മറ്റ് സംസ്ഥാന പോലെ ആക്കണം എന്നാണ് ആഗ്രഹിക്കുന്നുത്.
ഈ നാടിൻറെ വികസനത്തിന് ഒരു പങ്കും നൽകാതെ എല്ലാ കാര്യങ്ങളിലും വിഭിന്നമായ നിലപാട് സ്വീകരിച്ചവരാണ് കേന്ദ്ര സർക്കാരെന്നും അപരമതവിദ്വേഷം വളർത്താൻ നോക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല കേരളത്തിന്റെ സാഹോദര്യ ബന്ധം തകർക്കാൻ അവർ ശ്രമിക്കുന്നു. അങ്ങനെയുള്ളവരെ കേരളം ഒരിക്കലും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

