പ്രവാസികളുടെ പ്രിയപ്പെട്ട സര്‍ക്കാര്‍; കരുതലും കൈത്താങ്ങുമായി നവകേരള സദസ്‌

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഇനി മൂന്നു ദിവസം നവകേരള സദസ്സ് നടക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലൂടെയും കടന്നുവന്ന ഈ യാത്രയ്ക്ക് ജനങ്ങൾ നൽകിയ പിന്തുണ അനിതരസാധാരണമാണ്. ജനകീയ സർക്കാർ എന്ന വിശേഷണം അന്വർഥമാക്കുന്ന പങ്കാളിത്തവും സ്വീകരണവുമാണ് എല്ലാ മേഖലകളിലും ഉണ്ടായത്. ജനങ്ങൾ കൂട്ടത്തോടെ എത്തുന്നത് ചിലരെയെങ്കിലും അസ്വസ്ഥരാക്കുന്നുണ്ട്. എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട വിഷയങ്ങളാണ് നവകേരള സദസ്സ് ചർച്ച ചെയ്യുന്നത്. നാടിന്റെ നിലനിൽപ്പിനെയും പുരോഗതിയെയും സംബന്ധിച്ച അത്തരം സുപ്രധാന വിഷയങ്ങളോട് മുഖംതിരിച്ച്‌ നിൽക്കുന്നവരുടേതാണ് ആ അസ്വസ്ഥത.

അവർ ഉന്നയിക്കുന്ന തെറ്റായ വാദങ്ങളെയും എതിർപ്പുകളെയും അക്രമോത്സുക രീതികളെയും ജനങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല. അതിൽ നൈരാശ്യം പൂണ്ട് വിചിത്രരീതികൾ അവലംബിക്കുന്നതും നാം കാണുകയാണ്. സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിന് താങ്ങും തണലും നൽകുന്നവരാണ് പ്രവാസി സമൂഹം. പ്രവാസലോകത്തിന്റെ ഉറച്ച പിന്തുണ നവകേരള സദസ്സിന് ഉണ്ടെന്ന് തെളിയിക്കുന്ന അനുഭവങ്ങളായിരുന്നു ഈ യാത്രയിലുടനീളം. പ്രവാസികുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽനിന്നാകെ വലിയ തോതിൽ ജനങ്ങൾ എത്തി. പ്രഭാതയോഗങ്ങളിലും പ്രവാസജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സജീവ ചർച്ചയായി. നാടിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും വലിയ പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.

Also Read : നവകേരള സദസ് ഇന്ന് തലസ്ഥാനത്ത്; ആവേശത്തോടെ വരവേറ്റ് ജനങ്ങൾ

നോർക്ക വകുപ്പിന്റെ നേതൃത്വത്തിൽ നോർക്ക റൂട്ട്സും പ്രവാസി ക്ഷേമനിധി ബോർഡും നടത്തുന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽത്തന്നെ അനുകരണീയ മാതൃകകളാണ്. നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പ്രവാസി പുനരേകീകരണ പദ്ധതികൾ പഠിക്കുന്നതിനായി ഇതര സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധി സംഘങ്ങൾ എത്തുന്നു.
കഴിഞ്ഞ ഏഴു വർഷം പ്രവാസി വകുപ്പിനുള്ള ബജറ്റ് നീക്കിയിരുപ്പിൽ അഞ്ചിരട്ടി വർധനയാണ് ഉണ്ടായത്. പ്രവാസി സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ള പ്രാതിനിധ്യമുള്ള ലോക കേരളസഭ നാം സൃഷ്ടിച്ച പ്രധാന മാതൃകയാണ്. പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുക, അവയ്ക്ക് പരിഹാരം കാണുക എന്നതാണ് ലക്ഷ്യം. ഇതിനോടകം മൂന്ന് ലോക കേരളസഭാ സമ്മേളനവും മൂന്ന് മേഖലാ സമ്മേളനവും ചേർന്നു. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നോർക്ക റൂട്ട്സ് നിർമിക്കുന്ന പോർട്ടലിന്റെ പ്രവർത്തനം അവസാനഘട്ടത്തിലാണ്. പ്രവാസികളുടെ കൃത്യമായ ഡാറ്റാ ശേഖരണത്തിനായി കേരള മൈഗ്രേഷൻ സർവേയുടെ പുതിയ റൗണ്ട് നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

പ്രവാസികൾ ഉന്നയിച്ച മറ്റൊരു വിഷയമായിരുന്നു റവന്യു അനുബന്ധ പരാതികൾ പരിഹരിക്കാനുള്ള ഓൺലൈൻ സംവിധാനം. റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ പ്രവാസികളുടെ റവന്യു പരാതികൾ സ്വീകരിക്കാൻ “പ്രവാസി മിത്രം’ പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. പ്രവാസത്തിനുശേഷം മടങ്ങിയെത്തിയവർക്ക് നോർക്കയുടെ പുനരധിവാസ പദ്ധതിയായ എൻഡിപിആർഇഎം മുഖേന സഹായം നൽകുന്നു. 19 ധനസ്ഥാപനം വഴി മൂന്നു ലക്ഷംമുതൽ 30 ലക്ഷം രൂപവരെയുള്ള, സബ്സിഡിയോടുകൂടിയ ലോണുകൾ നൽകിയിട്ടുണ്ട്. ഇതിനോടകം ആറായിരത്തിഅറുനൂറിലധികം സംരംഭങ്ങളാണ് ഈ പദ്ധതി മുഖേന ആരംഭിച്ചിട്ടുള്ളത്.

കോവിഡ് സമയത്ത് തൊഴിൽ നഷ്ടപ്പെട്ട്‌ തിരികെയെത്തിയ പ്രവാസികൾക്കായി ആരംഭിച്ച പദ്ധതിയായ “പ്രവാസി ഭദ്രതയ്ക്ക്’ വൻ സ്വീകാര്യത ലഭിച്ചു. ഈ പദ്ധതി തുടരാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു വർഷംകൊണ്ടുമാത്രം അതിലൂടെ പതിനയ്യായിരത്തോളം സംരംഭങ്ങൾ ആരംഭിച്ചു. ശാരീരികവും സാമ്പത്തികവുമായ അവശതകൾ നേരിടുന്ന തിരികെയെത്തിയ പ്രവാസികൾക്കായി നടപ്പാക്കി വരുന്ന സമാശ്വാസ പദ്ധതിയായ ‘സാന്ത്വന’യിലൂടെ 25,969ൽപ്പരം പ്രവാസികൾക്ക് 160. 64 കോടിയുടെ ധനസഹായം നൽകി.
നിയമാനുസൃതവും സുതാര്യവും സുരക്ഷിതവുമായ കുടിയേറ്റം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി ഗൾഫ് മേഖലയ്ക്ക് പുറമേ യൂറോപ്പിലേക്കും ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്‌ നടത്തുന്നു.

Also Read : നവകേരള സദസിൽ പങ്കെടുക്കാൻ മുസ്‌ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും

നോർക്ക റൂട്ട്സും ജർമൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്മെന്റ്‌ ഏജൻസിയും സംയുക്തമായി നടപ്പാക്കുന്ന ‘ട്രിപ്പിൾ വിൻ’ പദ്ധതി മുഖേന ആദ്യഘട്ടത്തിൽ ഇരുനൂറോളം നഴ്സുമാരെ തെരഞ്ഞെടുത്തു. യുകെയിലും ജർമനിയിലും ഇതിനോടകം ഇരുനൂറിലധികം ആരോഗ്യപ്രവർത്തകർ ജോലിയിൽ പ്രവേശിച്ചു.

ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റ്‌ ഉടൻ ആരംഭിക്കും. ക്യാനഡയിലേക്ക്‌ ആരോഗ്യപ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതിനായി കൊച്ചിയിൽ അഭിമുഖം നടക്കുകയാണ്. ഫിൻലൻഡിലേക്ക് ആരോഗ്യമേഖല, അക്കൗണ്ടിങ്‌, കിന്റർ ഗാർട്ടൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കും ജപ്പാനിലേക്ക് തെരഞ്ഞെടുത്ത 14 തൊഴിൽ മേഖലയിലേക്കും റിക്രൂട്ട്മെന്റ്‌ സാധ്യതകൾ പരിശോധിച്ചു വരികയാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് വഴി ബിപിഎൽ വിഭാഗത്തിനും എസ്‌സി, എസ്ടി വിഭാഗത്തിനും സൗജന്യമായി വിദേശ ഭാഷകളിൽ പരിശീലനം നൽകുന്നു. മറ്റ് പൊതു വിഭാഗത്തിലുള്ളവർക്ക് 75 ശതമാനം ഫീസ് ഇളവിൽ പരിശീലനം സാധ്യമാകും. തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയുന്ന ഒരു മൈഗ്രേഷൻ ഫെസിലിറ്റേഷൻ കേന്ദ്രമായി ഈ പഠനകേന്ദ്രത്തെ ഉയർത്തും. നോർക്ക ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെന്റർ ഉടൻ കോഴിക്കോട് പ്രവർത്തനസജ്ജമാക്കും. പ്രവാസികേരളീയരുടെ മക്കൾക്കായുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പും ആരംഭിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വിദേശരാജ്യങ്ങളിൽനിന്ന്‌ മലയാളികളെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാരുമായും വിവിധ മിഷനുകളുമായും ചേർന്ന് പ്രവർത്തിക്കുന്നു.

ഐഡി കാർഡ്, പ്രവാസി സുരക്ഷ ഇൻഷുറൻസ്, വിവിധതരത്തിലുള്ള സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ, വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം വിമാനത്താവളങ്ങളിൽനിന്ന് ഏറ്റുവാങ്ങി വീടുകളിൽ എത്തിക്കാനുള്ള സൗജന്യ ആംബുലൻസ് സേവനം, നിയമപ്രശ്നങ്ങളിൽപ്പെട്ട് വിദേശ ജയിലുകളിൽ കഴിയുന്നവരെ സഹായിക്കുന്ന സൗജന്യ നിയമസഹായ സെല്ലുകൾ തുടങ്ങിയവ ഫലപ്രദമായി നടപ്പാക്കുന്നു.

പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായും പ്രവാസി നിക്ഷേപങ്ങൾ ഫലപ്രദമായി നാടിന്റെ വികസന പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തുന്നതിനുമായി സർക്കാർ മുന്നോട്ടു വയ്ക്കുന്ന നൂതന ദീർഘകാല നിക്ഷേപ പദ്ധതിയാണ് “പ്രവാസി ഡിവിഡന്റ്‌ പദ്ധതി’. പ്രവാസിക്ഷേമനിധിയിൽ അംഗങ്ങളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് ഉയർന്നിട്ടുണ്ട്. പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ നിക്ഷേപം മുന്നൂറു കോടി കവിഞ്ഞു. പ്രവാസി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലാകെ നവകേരള സദസ്സിന് ലഭിക്കുന്ന സ്വീകാര്യത സ്വാനുഭവങ്ങളിൽനിന്ന് ഇതൊക്കെ മനസ്സിലാക്കുന്നതിന്റെ പ്രതിഫലനമാണ്.

(നവകേരള സദസിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തൽ, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News