
കേന്ദ്ര അവഗണനയ്ക്കിടയിലും കഴിഞ്ഞ പത്ത് വർഷക്കാലമായി കേരളം കൈവരിച്ച സമാനതകളില്ലാത്ത വികസന നേട്ടങ്ങൾ എടുത്തു പറഞ്ഞ് മുഖ്യമന്ത്രി. എല്ലാ വിഭാഗം ജനങ്ങൾക്കും വികസനത്തിന്റെ മധുരം നുകരാൻ സാധിച്ച ഈ കാലയളവിൽ, ജനങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള പശ്ചാത്തല സൗകര്യങ്ങളും സാമൂഹിക പുരോഗതിയും എല്ലാ മേഖലകളിലും പ്രകടമാണ്. പ്രകൃതി ദുരന്തങ്ങളെയും മഹാമാരികളെയും ജനങ്ങളെ നെഞ്ചോട് ചേർത്തുനിർത്തി അതിജീവിക്കാൻ സർക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ഇത്തരം സങ്കീർണ്ണമായ ഘട്ടങ്ങളിൽ പോലും കേരളത്തെ സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന് മാത്രമല്ല, സഹായിക്കാൻ മുന്നോട്ടുവന്ന വിദേശ രാജ്യങ്ങളെപ്പോലും നിഷ്‌കരുണം തടയുന്ന ക്രൂരമായ സമീപനമാണ് സ്വീകരിച്ചത് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചൂരൽമല ദുരന്തമുണ്ടായപ്പോഴും ഇതേ അവഗണന തുടരുകയാണ്. കേരളം നശിച്ചുപോകട്ടെ എന്ന ചിന്തയോടെ നമ്മുടെ നാട് രക്ഷപ്പെടരുത് എന്ന വികാരമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പുലർത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ALSO READ : സീറ്റ് കോഴ വിവാദം: ചോദ്യം ചോദിച്ച കൈരളി ന്യൂസ് റിപ്പോർട്ടർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റശ്രമം
സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിച്ചുകൊണ്ട് കേരളത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര നീക്കം. രാജ്യത്തെ ജനസംഖ്യയുടെ 2.5% കേരളത്തിലുണ്ടായിട്ടും വെറും 1.9% നികുതി വിഹിതം മാത്രമാണ് നൽകുന്നത്. വായ്പയെടുക്കുന്നതിനുള്ള പരിധി വെട്ടിക്കുറച്ചും അനുവദിച്ച തുക തടഞ്ഞുവെച്ചും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണ്.
ജാതിഭേദമോ മതവിദ്വേഷമോ ഇല്ലാത്ത കേരളത്തിന്റെ മണ്ണ് ആർഎസ്എസിനെ സ്വീകരിക്കുന്നില്ല എന്നതിലുള്ള വിരോധമാണ് ഇതിന് കാരണം. പത്തു വർഷത്തിനിടെ വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ ഇല്ലാത്ത കേരളത്തിൽ വർഗീയ ശക്തികൾക്ക് തലപൊക്കാൻ എൽഡിഎഫ് സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ : വയനാട് ദുരിതബാധിതർക്കുള്ള വീടുകൾ എവിടെ? ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി വിഡി സതീശൻ
കേന്ദ്രത്തിന്റെ ഈ കേരള വിരുദ്ധ നീക്കങ്ങൾക്കെതിരെ ശബ്ദിക്കാൻ കോൺഗ്രസോ യുഡിഎഫോ തയ്യാറാകുന്നില്ലെന്നത് ഗൗരവകരമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപിക്ക് ഒട്ടും മനസ്സ് വിഷമിക്കരുത് എന്ന നിർബന്ധം കോൺഗ്രസിനുണ്ട്. ഗീബൽസിനെപ്പോലും കടത്തിവെട്ടുന്ന രീതിയിൽ നുണകൾ ആവർത്തിച്ച് പ്രചരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

