
വിഴിഞ്ഞത്തിലൂടെ കേരളത്തെ കാത്തിരിക്കുന്നത് വികസനത്തിന്റെ പുതിയ ചക്രവാളങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക മാരിടൈം ഭൂപടത്തിൽ ഇന്ത്യയെ ഇനി മുതൽ അടയാളപ്പെടുത്താൻ പോകുന്നത് വിഴിഞ്ഞം ആയിരിക്കുമെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമർപ്പിച്ചതോടെ കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സഫലമായിരിക്കുന്നത് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഉത്തരവാദിത്തങ്ങളെല്ലാം കൃത്യതയോടെ നിറവേറ്റി തുറമുഖത്തിന്റെ നിർമ്മാണത്തിനു യാതൊരു വിഘാതവും ഉണ്ടാകാതെ നിശ്ചയാദാർഢ്യത്തോടെ മുന്നോട്ടു പോകാൻ സർക്കാരിനു സാധിച്ചു.അസാധ്യമെന്നു കരുതിയതെല്ലാം സാധ്യമാക്കിയ 9 വർഷങ്ങളാണ് കടന്നു പോയത്. വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടേയും പുതിയ പന്ഥാവുകളിലൂടെ കേരളം മുന്നേറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
അങ്ങനെ അതും നമ്മൾ നേടിയിരിക്കുന്നു. ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമർപ്പിച്ചതോടെ കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സഫലമായിരിക്കുന്നത്. വികസനത്തിന്റെ പുതിയ ചക്രവാളങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ലോക മാരിടൈം ഭൂപടത്തിൽ ഇന്ത്യയെ ഇനി മുതൽ അടയാളപ്പെടുത്താൻ പോകുന്നത് വിഴിഞ്ഞം ആയിരിക്കുമെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം.
പ്രളയങ്ങളും കോവിഡ് മഹാമാരിയും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ മുന്നിലുണ്ടായിരുന്നു. അവയുടെയൊന്നും മുന്നിൽ നാം തളർന്നില്ല. വിഴിഞ്ഞത്തെ നമ്മുടെ സോദരരുടെ ആശങ്കകൾ മുന്നിലുണ്ടായിരുന്നു. അവയോരോന്നും പരിഹരിച്ച് അവരെ ചേർത്തു നിർത്തിയാണ് സർക്കാർ മുന്നോട്ടു പോയത്.
രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. നിലവിൽ ആകെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ടു ഭാഗവും വഹിക്കുന്നത് സംസ്ഥാനമാണ്. ഉത്തരവാദിത്തങ്ങളെല്ലാം കൃത്യതയോടെ നിറവേറ്റി തുറമുഖത്തിന്റെ നിർമ്മാണത്തിനു യാതൊരു വിഘാതവും ഉണ്ടാകാതെ നിശ്ചയാദാർഢ്യത്തോടെ മുന്നോട്ടു പോകാൻ സർക്കാരിനു സാധിച്ചു.
അതിന്റെ ഫലമായി കരാര്‍ പ്രകാരം 2045 ല്‍ മാത്രം പൂര്‍ത്തിയാവേണ്ട പദ്ധതി 2028-ൽ തന്നെ പൂർത്തീകരിക്കാൻ സാധിക്കുന്ന നിലയാണിപ്പോളുള്ളത്. കൊമേഴ്സ്യൽ ഓപ്പറേഷനാകട്ടെ 2024 ല്‍ തന്നെ ആരംഭിക്കാനും നമുക്ക് സാധിച്ചു. ഇതുവരെ 270 ലേറെ കപ്പലുകളാണ് വിഴിഞ്ഞത്തു നങ്കൂരമിട്ടത്.
അസാധ്യമെന്നു കരുതിയതെല്ലാം സാധ്യമാക്കിയ 9 വർഷങ്ങളാണ് കടന്നു പോയത്. വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടേയും പുതിയ പന്ഥാവുകളിലൂടെ കേരളം മുന്നേറുകയാണ്. സമാനതകളില്ലാത്ത ഈ വികസന മുന്നേറ്റത്തിനു കൂടുതൽ കരുത്തു പകരുന്ന പദ്ധതിയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും. കൂടുതൽ വലിയ നേട്ടങ്ങളിലേയ്ക്ക് നാടു കുതിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here