
‘കോക്റോച്ച് ജനതാ പാർട്ടി’ എന്ന യുവജന കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ പ്ലാറ്റ്ഫോം ഒരു രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി വളർന്നു വരുമോ എന്ന ആശങ്കയാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ വേഗത്തിൽ ഈ പ്ലാറ്റ്ഫോമിന് ജനശ്രദ്ധയും സ്വീകാര്യതയും ലഭിച്ചു. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തൊഴിലില്ലായ്മയും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങൾ നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടി മൂലമാണ് ഈ പ്രതിഷേധത്തിലേക്ക് ആകൃഷ്ടരായത്.
ALSO READ:നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയതിൽ കോൺഗ്രസിനെതിരെ പി എസ് സഞ്ജീവ്
“പാറ്റകൾ” എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം വെറുമൊരു ക്ഷിപ്ര പ്രതികരണമായി കാണാനാവില്ല. തൊഴിലില്ലായ്മയ്ക്കും അസമത്വത്തിനും ചൂഷണത്തിനുമെതിരായ ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതിലുണ്ട്. ഈ വികാരം കൂടുതൽ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസർക്കാരിനെ ഇത്തരം അടിച്ചമർത്തൽ നടപടികളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധത്തോടോ വിയോജിപ്പുണ്ടാകാം. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഉപയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങൾ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധമാണ്. കേന്ദ്രസർക്കാരിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുന്നതായും, അഭിപ്രായസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന എല്ലാ ശക്തികളും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

