‘കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് തുടർച്ച ഉറപ്പുവരുത്താൻ അദ്ദേഹത്തിന്റെ സ്മരണ കരുത്തു പകരും’; എ കെ ജിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

pinarayi vijayan

എ കെ ജിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എകെജിയുടെ അതുല്യമായ സമര – സംഘാടന ശേഷി പാർടിയെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചു. തൊഴിലാളി വർഗ വിമോചനത്തിനായി സ്വജീവിതം സമർപ്പിച്ച എകെജി ജാതിവിവേചനത്തിനെതിരെ നടന്ന ഗുരുവായൂർ സത്യഗ്രഹമുൾപ്പെടെയുള്ള ചരിത്രപ്രസിദ്ധമായ സമരങ്ങളുടെയും നേതൃത്വമായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Also read:

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

പാവങ്ങളുടെ പടത്തലവനായ സഖാവ് എകെജിയുടെ ഓർമ്മദിനമാണ് ഇന്ന്. എണ്ണമറ്റ ജനകീയ പ്രക്ഷോഭവേദികളിൽ ആ സമരക്കരുത്തിനെ ഇന്ത്യയറിഞ്ഞു. എകെജിയുടെ അതുല്യമായ സമര – സംഘാടന ശേഷി പാർടിയെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചു. തൊഴിലാളി വർഗ വിമോചനത്തിനായി സ്വജീവിതം സമർപ്പിച്ച എകെജി ജാതിവിവേചനത്തിനെതിരെ നടന്ന ഗുരുവായൂർ സത്യഗ്രഹമുൾപ്പെടെയുള്ള ചരിത്രപ്രസിദ്ധമായ സമരങ്ങളുടെയും നേതൃത്വമായിരുന്നു.

മാപ്പിള ലഹളയെന്ന് ബ്രിട്ടീഷ് അധികാരികൾ മുദ്രകുത്തിയ മലബാർ കാർഷിക കലാപത്തെ ജന്മിത്വ-സാമ്രാജ്യത്വ വിരുദ്ധ സമരമായി വിലയിരുത്തി 1946 ആഗസ്ത് 25ന് പെരിന്തൽമണ്ണയിൽ നടത്തിയ പ്രസംഗത്തെ തുടർന്നാണ് എകെജി അറസ്റ്റിലാവുന്നത്. ഇന്ത്യ സ്വതന്ത്രയാവുമ്പോൾ എകെജി ജയിലിലായിരുന്നു എന്നു ചുരുക്കം. സ്വതന്ത്ര ഇന്ത്യയിൽ പൗരാവകാശ സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ ഐതിഹാസികമായ നിയമപോരാട്ടം അന്ന് വിജയം കണ്ടില്ലെങ്കിലും ആ കേസിലെ ന്യൂനപക്ഷ വിധി ശരിയായിരുന്നുവെന്ന് ദശാബ്ദങ്ങള്‍ക്കുശേഷം സുപ്രീംകോടതി ആധാര്‍ കേസിന്റെ വിധിയിലൂടെ അംഗീകരിക്കുകയുണ്ടായി.

ഒന്നാം ലോകസഭയിൽ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായിരുന്ന എകെജി കോൺഗ്രസ്സിന്റെയും ജനസംഘത്തിന്റെയും രാഷ്ട്രീയത്തെ തുറന്നുകാട്ടി. അതുകൊണ്ടു തന്നെ 1971-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്‌ മണ്ഡലത്തിൽ നിന്നും എകെജി മത്സരിച്ചപ്പോൾ കോൺഗ്രസ്സിനും ജനസംഘത്തിനും ഒരൊറ്റ സ്ഥാനാർത്ഥിയായിരുന്നു ഉണ്ടായിരുന്നത്. ജനസംഘം നേതാവായിരുന്ന ടിസി ഗോവിന്ദനായിരുന്നു അന്ന് കോൺഗ്രസ്സ്-ആർഎസ്എസ് സംയുക്ത സ്ഥാനാർത്ഥി. നേരത്തെ പ്രഖ്യാപിക്കപ്പെട്ട കോൺഗ്രസ്സ് സ്ഥാനാർത്ഥി പിൻവാങ്ങി. എന്നാൽ, ആ അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്തി എകെജി വിജയിക്കുകയായിരുന്നു.

ഭരണഘടനയെ നോക്കുകുത്തിയാക്കിയ അടിയന്തരാവസ്ഥക്കെതിരെ തന്റെ അനാരോഗ്യം പോലും അവഗണിച്ചുകൊണ്ട് പ്രതിഷേധിച്ച അദ്ദേഹം ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ പാർലമെന്റിനെ സമരവേദിയാക്കി. ഒടുവിൽ അടിയന്തരാവസ്ഥ ഔദ്യോഗികമായി പിൻവലിച്ചതിന്റെ പിറ്റേന്നാണ് അദ്ദേഹം വിട പറഞ്ഞത്. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയിലാണ് ഇത്തവണത്തെ എകെജി ദിനം. കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് തുടർച്ച ഉറപ്പുവരുത്താൻ നാം നടത്തുന്ന പോരാട്ടങ്ങൾക്ക് സഖാവ് എകെജിയുടെ സ്മരണ കരുത്തു പകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News