കലുഷമായ ദേശീയാന്തരീക്ഷത്തില്‍ കേരളം പ്രത്യാശയുടെ ദ്വീപ്: മുഖ്യമന്ത്രി

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതികമായി മൂന്നാം വർഷത്തിലേക്കാണ് ഈ സർക്കാർ കടക്കുന്നതെങ്കിലും 2016 ൽ നമ്മൾ ഏറ്റെടുത്ത വികസന – ക്ഷേമ പദ്ധതികളുടെ തുടർച്ച എട്ടാം വർഷത്തിലേക്കു കടക്കുകയാണ്. ഭവനപദ്ധതികളിലൂടെയും പട്ടയങ്ങൾ ലഭ്യമാക്കുന്നതിലൂടെയും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിലൂടെയും റോഡ് – സ്‌കൂൾ – ആശുപത്രി വികസനങ്ങളിലൂടെയും പെൻഷൻ വിതരണത്തിലൂടെയും എല്ലാം കേരളത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്.

അപ്പോഴപ്പോഴുള്ള കാര്യങ്ങളെ സംബോധന ചെയ്തു മുന്നേറുക എന്ന അഡ്‌ഹോക്ക് ഭരണ സംസ്‌കാരത്തെ, ഒരു സഹസ്രാബ്ദ ഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് കേരളത്തെയാകെ ആധുനികവൽക്കരിക്കുക എന്ന ദീർഘവീക്ഷണത്തോടെയുള്ള ഒരു പുതിയ ഭരണ സംസ്‌കാരം കൊണ്ടു പകരം വെക്കുകയാണു നാം ഈ ഏഴുവർഷങ്ങളിലായി ചെയ്തു പോരുന്നത്. അതിന്റെ ഭാഗമായി നവകേരളം സൃഷ്ടിക്കാനുള്ള സമഗ്രവും സുസ്ഥിരവുമായ വികസന യത്‌നത്തിലാണു നമ്മൾ. വ്യവസായ പുനഃസംഘടന, നൈപുണ്യ വികസനം, കാർഷിക നവീകരണം എന്നീ മേഖലകളിൽ ഊന്നിക്കൊണ്ടാണ് മുന്നേറുന്നത്. അവയ്‌ക്കൊക്കെ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയുമാണ്. അങ്ങനെ വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ തലത്തിലേക്കു നമ്മുടെ സമൂഹത്തിന്റെ ജീവിതനിലവാരം സമയബന്ധിതമായി ഉയർത്തിയെടുക്കാനുള്ളതാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇതു പ്രായോഗികമാണോ എന്നു ചിലർ സംശയിക്കും. എന്നാൽ അസാധ്യമെന്നും അപ്രായോഗികമെന്നും പലരും തള്ളിക്കളഞ്ഞ എത്രയെത്ര പദ്ധതികളാണ് കർമ്മോന്മുഖമായ പ്രതിബദ്ധതയോടെ നമ്മൾ നടപ്പാക്കിയത്. ഒരു വശത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ. മറുവശത്ത് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ജനജീവിതാശ്വാസ പദ്ധതികൾ. ഒരു വശത്ത് പരമ്പരാഗത വ്യവസായങ്ങളെ ഉദ്ധരിക്കാനുള്ള പദ്ധതികൾ, മറുവശത്ത് അത്യാധുനിക സ്റ്റാർട്ട് അപ്പ് സംരഭമുന്നേറ്റങ്ങൾ. രണ്ടും ഒരുപോലെ മുമ്പോട്ടു കൊണ്ടുപോവുകയാണ്. അടിസ്ഥാനവർഗ്ഗത്തെയും നവീന തലമുറകളെയും ഒരുപോലെ ചേർത്തുപിടിക്കുകയാണ്.

സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തനങ്ങൾ എല്ലാ ഇടങ്ങളിലേക്കും എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ആസൂത്രിതമായ കർമ്മ പദ്ധതിയാണു പ്രാവർത്തികമാവുന്നത്. ഒരു വിഭാഗവും സർക്കാരിന്റെ കരുതലിനു പുറത്താവുന്നില്ല എന്നുറപ്പുവരുത്തുകയാണ്. അതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. എല്ലാം വിസ്തരിക്കാൻ ഒരു ലേഖനം മതിയാവില്ല. 2016 മുതൽക്കിങ്ങോട്ട് ലൈഫ് മിഷനിലൂടെ ലഭ്യമാക്കിയ മൂന്നര ലക്ഷത്തോളം വീടുകൾ, സംസ്ഥാനത്താകെ വിതരണം ചെയ്ത മൂന്ന് ലക്ഷത്തോളം പട്ടയങ്ങൾ, പാവപ്പെട്ടവർക്കായി അനുവദിച്ച മൂന്നര ലക്ഷത്തോളം മുൻഗണനാ റേഷൻ കാർഡുകൾ, തുടങ്ങി എന്തെല്ലാം. ഇപ്പോഴാകട്ടെ അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനായി പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്. രാജ്യത്ത് ഇങ്ങനെയൊന്ന് ഇതാദ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നൂതന സാങ്കേതികവിദ്യാ രംഗത്ത് കാര്യക്ഷമമായ ഇടപെടലുകൾ നടത്തിക്കൊണ്ട് നൂതന സാങ്കേതികവിദ്യ, ഇലക്‌ട്രോണിക്‌സ് വ്യവസായം എന്നീ മേഖലകളിൽ മുന്നേറ്റം കൈവരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് ഗ്രഫീൻ ഗവേഷണ കേന്ദ്രം ആരംഭിച്ചത്. ഇക്കഴിഞ്ഞ മാസമാണ് ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം നടന്നത്. 1,500 കോടി രൂപയാണ് അതിന്റെ നിർമ്മാണത്തിനു ചെലവു വരിക. ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളർച്ചയ്ക്കായി ഉപയോഗിക്കാൻ കഴിയുന്ന 4 സയൻസ് പാർക്കുകളാണ് കേരളത്തിൽ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളം വ്യവസായസൗഹൃദ സംസ്ഥാനമല്ല എന്ന ധാരണ തിരുത്തി. നിസാനും എയർബസ്സും ടെക്മഹീന്ദ്രയും ടോറസ്സും ടാറ്റാ എലക്‌സിയും സഫ്രാനും ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ കേരളത്തിൽ പ്രവർത്തനമാരംഭിച്ചു. വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാൻ നമുക്കു സാധിച്ചു. 1,40,000 ത്തോളം സംരംഭങ്ങളാണ് സംരംഭകവർഷം പദ്ധതിയിലൂടെ ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിക്കുകയും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഇടതുപക്ഷം ആധുനിക സാങ്കേതികജ്ഞാനത്തിനു മുഖം തിരിഞ്ഞു നിൽക്കുന്നുവെന്ന പ്രചാരണം തിരുത്തി. ഇന്റർനെറ്റ് അവകാശമാണെന്ന് പ്രഖ്യാപിച്ചതിന്റെ തുടർച്ചയായി എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന കെ-ഫോൺ പദ്ധതി പൂർത്തീകരിക്കപ്പെടുകയാണ്. ഐ ടി രംഗത്ത് തൊഴിൽ അന്വേഷിക്കുന്നവർക്കും ഇപ്പോൾ തൊഴിൽ ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഫ്യൂച്ചർ ടെക്‌നോളജി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം തിരുവനന്തപുരം ടെക്‌നോപാർക്കിൽ 82 ഉം കൊച്ചി ഇൻഫോപാർക്കിൽ 171 ഉം കോഴിക്കോട് സൈബർ പാർക്കിൽ 28 ഉം ഉൾപ്പെടെ 281 ഐ ടി കമ്പനികളാണ് കേരളത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ളത്. 2016 മുതൽ 2022 വരെയുള്ള ആറു വർഷം കൊണ്ട് കേരളത്തിലെ ഐ ടി പാർക്കുകളിലെ കയറ്റുമതി 9,753 കോടിയിൽ നിന്ന് 17,536 കോടിയായി ഉയർന്നു. അതായത്, ഏകദേശം ഇരട്ടിയോളം വർദ്ധനവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്റ്റാർട്ട് അപ്പ് മിഷനെ ലോകത്തിലെ ഒന്നാം സ്ഥാനമുള്ള പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി യു ബി ഐ ഗ്ലോബൽ പ്രഖ്യാപിച്ചു. തെക്കെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആൻഡ് ഇന്നൊവേഷൻ ഹബ്ബുകളിലൊന്ന് നമ്മുടെ നാട്ടിലാണ് എന്നത് അഭിമാനകരമാണ്. രാജ്യത്ത് ഏറ്റവും മികച്ച സ്റ്റാർട്ട് അപ്പ് സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. പ്രമുഖ കമ്പനികളിൽ നിന്നും എയ്ഞ്ചൽ ഫണ്ടിംഗ് സ്വീകരിച്ചുകൊണ്ട് നമ്മുടെ നഗരങ്ങൾ കേന്ദ്രീകരിച്ച് സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള ഇഗ്നൈറ്റ് പ്രോഗ്രാമുകൾ എല്ലാ നഗരങ്ങളിലും നടത്തിവരികയാണ്. 2026 ഓടെ കേരളത്തിൽ 15,000 സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. 2035 ഓടെ 90 ശതമാനത്തിലധികം നഗരജനസംഖ്യയുള്ള സംസ്ഥാനമായി കേരളം മാറും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇത് മനസ്സിലാക്കിക്കൊണ്ടുവേണം നഗരഗതാഗതം, മാലിന്യനിർമ്മാർജ്ജനം എന്നിവയടക്കമുള്ള വിഷയങ്ങളെ നാം സമീപിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ വിട്ടുവീഴ്ചയില്ലാതെ മാലിന്യസംസ്‌കരണം നടപ്പാക്കണമെന്നതാണ് സർക്കാരിന്റെ നയം. ഖര, ദ്രവ മാലിന്യങ്ങൾ, ബയോമെഡിക്കൽ മാലിന്യങ്ങൾ, ഇ-വേസ്റ്റ് എന്നിവയുടെ ശാസ്ത്രീയമായ സംസ്‌കരണം നടപ്പാക്കേണ്ടതുണ്ട്.

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ രണ്ടുഘട്ടങ്ങളിലുള്ള സമഗ്രപദ്ധതിയാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ഗാർഹിക ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കും. മാലിന്യ നിർമ്മാർജ്ജനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ഒരു സോഷ്യൽ ഓഡിറ്റിംഗും നടപ്പാക്കും. വികേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനം നല്ലൊരു തൊഴിൽമേഖല കൂടിയാണ്. ആ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര സഹകരണത്തോടെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ്. അങ്ങനെ മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ കാർഷികമേഖലയുടെ വളർച്ചയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകിവരുന്നത്. അതിന്റെ ഫലമായാണ് 2018 ലെ പ്രളയം, 2019 ലെ അതിവർഷം, 2020 മുതലുള്ള കോവിഡ് മഹാമാരി എന്നീ പ്രതിസന്ധികളെ അതിജീവിച്ച് 2021-22 ൽ 4.64 ശതമാനം വളർച്ച കൈവരിക്കാൻ നമ്മുടെ കാർഷികമേഖലയ്ക്കു കഴിഞ്ഞത്. പഴങ്ങൾക്കും പച്ചക്കറികൾക്കും താങ്ങുവില ഏർപ്പെടുത്തി നമ്മൾ രാജ്യത്തിനു മാതൃകയായി. പാലുത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് നമ്മൾ അടുക്കുന്നു എന്നതാകട്ടെ ശ്രദ്ധേയമായ നേട്ടമാണ്.

സംസ്ഥാനത്തിന്റെ കാർഷികമേഖലയിൽ വലിയ പങ്കുവഹിക്കുന്ന റബ്ബർ മേഖലയിലെ സുപ്രധാനമായ ഒരിടപെടലായിരുന്നു റബ്ബർ വിലസ്ഥിരതാ ഫണ്ട്. അതിനുപുറമെ, 1,050 കോടി രൂപ ചിലവിട്ട് കേരള റബ്ബർ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം കോട്ടയത്ത് സ്ഥാപിക്കുകയാണ്. ലാറ്റക്‌സ് ഉത്പന്നങ്ങളുടെ ഒരു ഹബ്ബും സ്വാഭാവിക റബ്ബറിന്റെ സംഭരണത്തിനായുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായുണ്ടാകും. ആദ്യ ഘട്ടത്തിൽ 200 കോടി രൂപയാണ് മുതൽമുടക്ക് പ്രതീക്ഷിക്കുന്നത്.

പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലോകത്താകെയുള്ള അറിവുകളെ സ്വാംശീകരിക്കാനും അവയെ ഉത്പന്നങ്ങളും സേവനങ്ങളുമാക്കി മാറ്റാൻ നമ്മുടെ ചെറുപ്പക്കാരെ പ്രാപ്തരാക്കാനും കഴിയുന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ പരിവർത്തനം നടത്തുകയാണ്. ഈ പുതിയ തലമുറയ്ക്കുകൂടി സ്വീകാര്യമാവുന്ന വിധത്തിൽ ഇതിനോടകംതന്നെ 900 ത്തിലധികം സർക്കാർ സേവനങ്ങളെ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം തന്നെ അവശവിഭാഗങ്ങൾക്ക് അവ പ്രാപ്യമാകുന്നു എന്നുറപ്പുവരുത്താൻ സർക്കാർ സേവനങ്ങളെ വീട്ടുപടിക്കൽ എത്തിക്കുകയുമാണ്.

നവകേരളം ഒരു വികസിത സമൂഹമാകണമെന്നുണ്ടെങ്കിൽ വികസിത നാടുകളിലുള്ളതിനു സമാനമായ സൗകര്യങ്ങൾ കേരളത്തിലും ലഭ്യമാക്കണം, പ്രത്യേകിച്ച് നമ്മുടെ യുവാക്കൾക്കുവേണ്ടി. ആ കാഴ്ചപ്പാടോടെ പഠനത്തോടൊപ്പം തൊഴിൽ എന്ന സംസ്‌കാരം വളർത്തിയെടുക്കുന്നതിനായി ‘ഏൺ വൈൽ യൂ ലേൺ’ പദ്ധതി നടപ്പാക്കിവരികയാണ്. ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3,500 കോടി രൂപയുടെ റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ബജറ്റാണ് ഈ സാമ്പത്തിക വർഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവേഷണ രംഗത്തെ അറിവുകളെ സാമൂഹ്യപുരോഗതിക്ക് ഉതകുന്ന വിധത്തിൽ മാറ്റിത്തീർക്കുന്നതിന് ട്രാൻസ്ലേഷൻ ലാബുകൾ സ്ഥാപിക്കുകയാണ്. 200 കോടി രൂപ മുതൽമുടക്കിൽ 10 സർവകലാശാലകളിലാണ് ഇത്തരം ലാബുകൾ സ്ഥാപിക്കുക.

ഇതിനെല്ലാം പുറമെയാണ് കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന വൻകിട വികസന പദ്ധതികൾ നടപ്പാക്കുന്നത്. 1,136 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബേക്കൽ മുതൽ കോവളം വരെയുള്ള ദേശീയ ജലപാതയുടെ പുനരുദ്ധാരണം പൂർത്തീകരിക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന ദേശീയപാതാ വികസനം യാഥാർത്ഥ്യമാവുകയാണ്. നാഷണൽ ഹൈവേ വികസനം കേന്ദ്ര സർക്കാരിന്റെ പൂർണ്ണ ഉത്തരവാദിത്തമായിരുന്നിട്ടുകൂടി ഇതിനായി 5,580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചിലവഴിച്ചിരിക്കുന്നത്.

6,500 കോടി രൂപ ചിലവിലും 625 കിലോമീറ്റർ നീളത്തിലും തിരുവനന്തപുരത്തെ പൂവാർ മുതൽ കാസർഗോട്ടെ കുഞ്ചത്തൂർ വരെ തീരദേശ ഹൈവേ യാഥാർത്ഥ്യമാവുകയാണ്. 3,500 കോടി രൂപ ചിലവിലും 1,251 കിലോമീറ്റർ നീളത്തിലും തിരുവനന്തപുരത്തെ പാറശ്ശാല മുതൽ കാസർഗോട്ടെ നന്ദാരപടവ് വരെ മലയോര ഹൈവേ ഒരുങ്ങുകയാണ്. കേരളത്തെ കാർബൺ ന്യൂട്രലാക്കാൻ ഉപകരിക്കുന്നതും 200 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്നതുമായ കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ ശ്രദ്ധേയമായ പദ്ധതിയാണ്.

പൊതുജനാരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ കൂടുതൽ മികവുറ്റതാക്കുകയാണ്. ക്യാൻസർ കെയർ സ്ട്രാറ്റജി, ജീവിതശൈലീ രോഗനിവാരണ പദ്ധതി പോലുള്ളവ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുകയാണ്. 5,409 ജനകീയാരോഗ്യ കേന്ദ്രങ്ങളും ഒരുങ്ങുകയാണ്. കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ അവയവമാറ്റിവയ്ക്കലിൽ കേരളത്തിന്റെ ശേഷികളെ മെച്ചപ്പെടുത്താനുപകരിക്കും. തിരുവനന്തപുരത്തെ ലൈഫ് സയൻസസ് പാർക്കിൽ സ്ഥാപിക്കുന്ന മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസ് ആരോഗ്യരംഗത്ത് പുതിയ സാധ്യതകൾ തുറന്നുതരും.

വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവുമായ നവകേരളം സുസ്ഥിരവും ഉൾച്ചേർക്കലിൽ അടിസ്ഥാനപ്പെട്ടതുമായിരിക്കും. അതിന്റെ ദൃഷ്ടാന്തങ്ങളാണ് സാമൂഹ്യസുരക്ഷാ പെൻഷൻ, പുനർഗേഹം, പഠനമുറി എന്നിങ്ങനെയുള്ള പദ്ധതികൾ. പി എസ് സി നിയമനങ്ങളുടെയും തസ്തിക സൃഷ്ടിക്കലിന്റെയും കാര്യത്തിൽ റെക്കോർഡ് സൃഷ്ടിച്ചും പ്രത്യേക റിക്രൂട്ട്‌മെന്റുകൾ നടത്തി അവശവിഭാഗങ്ങളെ ചേർത്തുപിടിച്ചും ഒക്കെയാണ് നമ്മൾ നവകേരളത്തിലേക്ക് മുന്നേറുന്നത്. ആ മുന്നേറ്റത്തിൽ നാടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. അതിനായി രാജ്യത്തിനു തന്നെ വഴികാട്ടിയാവുന്ന നിരവധി മുൻകൈകളാണ് ക്രമസമാധാന പാലനത്തിൽ കേരളത്തിൽ ഉണ്ടാകുന്നത്.

അമിതാധികാര സ്വേച്ഛാധിപത്യ പ്രവണതകളും വർഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തിപ്പെടലുംകൊണ്ട് കലുഷമായ ദേശീയാന്തരീക്ഷത്തിൽ പ്രത്യാശയുടെ ദ്വീപ് എന്ന നിലയിൽ ജനങ്ങൾ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന സംസ്ഥാനമാണ് നമ്മുടേത്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളിൽ അൽപവും വിട്ടുവീഴ്ച ചെയ്യാതെയും വർഗ്ഗീയതയുടെ ജനവിരുദ്ധ നീക്കങ്ങളെ ഇഞ്ചിനിഞ്ചിനു ചെറുത്തും ജനദ്രോഹ നടപടികൾക്കെതിരായ ജനകീയ ബദലുകൾ അവതരിപ്പിച്ചും കേരളം മുമ്പോട്ടുപോകും. കരുത്തോടെയുള്ള ആ മുന്നേറ്റത്തിനായി നമുക്കെല്ലാവർക്കും കൈ കോർക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News