വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുക ബിജെപിയുടെ അജണ്ട, മുഖ്യമന്ത്രിയും അതിനൊപ്പം, ഇത് വ്യക്തമായ സംഘപരിവാർ സേവ: വി ഡി സതീശന് പ്രതിപ​ക്ഷ നേതാവിന്റെ മറുപടി

Pinarayi Vijayan Waqf Board remarks

വഖഫ് ബോർഡ് വിഷയത്തിലടക്കം മുഖ്യമന്ത്രി വി ഡി സതശൻ സംസാരിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വർഗീയത പരത്തുന്നു എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഈ ആരോപണം എന്തടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

അമുസ്ലിമുകളെ ബോർഡിൽ ഉൾപ്പെടുത്തുക എന്നുള്ളത് ബിജെപിയുടെ അജണ്ടയാണ്. ഇതിന് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇത് വ്യക്തമായ സംഘപരിവാർ സേവയാണ്. എൽഡിഎഫ് സർക്കാരുകൾ എല്ലാം മതവിഭാഗങ്ങൾക്കും ഭരണഘടന ഉറപ്പ് നൽകുന്ന വിശ്വാസ സ്വാതന്ത്ര്യമാണ് ഉയർത്തിപ്പിടിച്ചത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും ഞാൻ അതേ നിലപാടാണ് ഉയർത്തിപ്പിടിച്ചത്. അതേ നിലപാടാണ് ഇപ്പോഴും തുടരുന്നത്. അതിൽ അണുകിട വ്യത്യാസം വരുത്തിയിട്ടില്ല.

വഖഫ് ബോർഡിന്റെ തുടക്കം മുതൽ പരിശോധിച്ചാൽ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന മനസിലാവും. അതിനോട് യോജിക്കുക എന്നാൽ വർഗീയത പരത്തുകയാണ് എന്നാണോ? കോൺഗ്രസ് മുഖ്യമന്ത്രി ബിജെപിയുടെ നിലപാട് സ്വീകരിക്കാൻ പാടുണ്ടോ?, പിണറായി വിജയൻ ചോദിച്ചു.

അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന ഭേദഗതി കേന്ദ്രം കൊണ്ടുവന്നപ്പോൾ അതിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നുവന്നിരുന്നു. ഒരു മതവിഭാഗത്തിന്റെ കാര്യത്തിലും ഇത്തരത്തിലുള്ള കടന്നുകയറ്റം പാടില്ല എന്നതായിരുന്നു നിലപാട്. വഖഫ് ബോർഡ് എൽഡിഎഫ് സർക്കാർ പുനഃസംഘടിപ്പിച്ചിരുന്നു. അമുസ്ലീങ്ങളെ ഉൾപ്പെടുത്തി അല്ല പുനഃസംഘടന നടത്തിയത്. നിയമഭേദഗതി വന്നപ്പോൾ തന്നെ അതിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. കേരള നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. പുനഃസംഘടനക്കൊപ്പം തന്നെ നിയമ ഭേദഗതിക്കെതിരെ നിയമപോരാട്ടം നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതാണ് വസ്തുത എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ALSO READ: ദില്ലിയിൽ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി എന്തുകൊണ്ട് ശക്തമായ നിലപാട് സ്വീകരിച്ചില്ല? രാഷ്ട്രീയ നുണകൾ നിർമിക്കുന്ന ഫാക്ടറിയായി വി ഡി സതീശന്റെ മനസ് മാറി: മുഹമ്മദ് റിയാസ് എംഎൽഎ

വസ്തുതകൾക്കെതിരെ കണ്ണടയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും ഇത് ഒരു മുഖ്യമന്ത്രിക്ക് ചേർന്നതാണോ എന്നും പിണറായി വിജയൻ ചോദിച്ചു. അന്ന് യുഡിഎഫ് സർക്കാരിന്റെ നിലപാടിന് ഒപ്പം നിന്നിരുന്നു. പക്ഷേ ഭരണം മാറിയപ്പോൾ നിലപാട് മാറി. അന്ന് ഞാൻ ഉയർത്തിയ നിലപാട് വീണ്ടും ആവർത്തിച്ചപ്പോൾ എന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ചു. യുഡിഎഫ് വഖഫ് വിഷയത്തിൽ മലക്കംമറിച്ചിൽ നടത്തിയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here