
അറുപത്തിരണ്ടു വയസുള്ള വി.ഡി സതീശൻ എന്ന മുഖ്യമന്ത്രിയെ കുന്തമുനയിൽ നിർത്താൻ എൺപതുകഴിഞ്ഞ പിണറായി വിജയൻ എന്ന പ്രതിപക്ഷ നേതാവിന് കഴിഞ്ഞുവെന്ന് സാംസ്കാരിക പ്രവർത്തകനും, മാധ്യമപ്രവർത്തകനും ആയ മെഹജൂബ് എസ് വി. പ്രായം കൂടിയ സമയത്തും കേരളത്തിലെ എക്കാലത്തെയും ഏറ്റവും വൈബ്രൻ്റായ പ്രതിപക്ഷനേതാവ് വി.എസ് അച്ചുതാനന്ദനായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പാർട്ടി പ്രവർത്തകരുടേയും അനുഭാവികളുടേയും പ്രായത്തെ സംബന്ധിച്ച ആശങ്കകളെ അസ്ഥാനത്താക്കി പിണറായി വിജയൻ പതുക്കെ നടന്നുകയറുന്നത് അങ്ങോട്ടുതന്നെയാണെന്ന് കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്നും മെഹജൂബ് പറഞ്ഞു.
പി എം ശ്രീ, വീര്യംകുറഞ്ഞ മദ്യം എന്നീ വിഷയങ്ങളിലെ യൂടേണുകൾ, ബെക്കാഡി ഫയലിൻ്റെ ദ്രുത നീക്കത്തെ, ഗവർണറുടെ ഭരണത്തിലെ ഇടപെടലിലെ മൗനം, എംജി യുണിവേഴ്സിറ്റിയിൽ ആർഎസ്എസ് സംഘടനാ നേതാവിനെ വി സി ആക്കിയതിലെ മുഖ്യമന്ത്രിയുടെ സമീപനം തുടങ്ങിയ ഗൗരവപ്പെട്ട വിഷയങ്ങളിൽ 101 അംഗങ്ങളേയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് നിയമസഭയിൽ അദ്ദേഹത്തിൻ്റെ പ്രകടനമെന്നും മെഹജൂബ് കൂട്ടിച്ചേർത്തു. തീർച്ചയായും ഇതിൽ പല കാര്യങ്ങളിലും സർക്കാറിന് മുന്നോട്ടുവെച്ച കാൽ പിന്നോട്ടുതന്നെ വെയ്ക്കേണ്ടിവരും.
ഇങ്ങനെപോയാൽ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം കാഴ്ചക്കാരുള്ള വീഡിയോയായി പിണറായിയുടെ നിയമസഭാ പ്രസംഗങ്ങൾ മാറുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

