
ബലാത്സംഗ കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി പി കെ ഫിറോസ്. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് കൊണ്ടാണ് പി.കെ ഫിറോസ് രംഗത്തു വന്നത്. പത്ത് വർഷമായി കള്ളക്കേസുകളിൽ അകപ്പെട്ടവർക്കുള്ള മോചനമാണ് ഈ ഭരണമാറ്റമെന്നും പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
ബലാത്സംഗ കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയിരുന്നു. എന്നാൽ, കോൺഗ്രസ് അധികാരത്തിൽ വന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചുവരവിന് ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണ് പി കെ ഫിറോസിനൊപ്പമുള്ള സെൽഫി.
പിണറായി സർക്കാറിനെതിരെ സമരം ചെയ്തതിൻ്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരായി. പ്രിയ സുഹൃത്ത് രാഹുൽ മാങ്കൂട്ടത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വിഷ്‌ണു മോഹൻ, ഉല്ലാസ് കോവൂർ, ഫാത്തിമ തെഹലിയ ഉൾപ്പടെ യു.ഡി.എസ്.എഫിൻ്റെ സഹപ്രവർത്തകരും കേസിലെ പ്രതികളാണ്. സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വർഷമായി കേസിലകപ്പെട്ട ആയിരക്കണക്കിന് പ്രവർത്തകർക്ക് കള്ളക്കേസുകളിൽ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണ മാറ്റമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന് രൂക്ഷവിമർശനമാണ്. ‘മൂന്ന് ബലാത്സംഗ, ഗർഭഛിദ്ര കേസ് പ്രതിയുമൊന്നിച്ച് സെൽഫി, ഭരണത്തിൽ എത്തിയാലുടൻ കേസുകളിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കുമോ, തൊലിക്കട്ടി സമ്മതിക്കണം, ഇനി വിശുദ്ധൻ ആയി പ്രഖ്യാപിക്കുമോ, ഇതിനാണോ സ്ത്രീകൾ യുഡിഎഫിന് വോട്ട് ചെയ്തത്, കള്ളക്കേസ് എന്ന് പറയുമ്പോൾ രാഹുലിന്‍റെ കേസും ഇല്ലാതാകുമോ, മാക്സിമം വെളുപ്പിച്ചെടുക്കണം കേട്ടോ’ എന്നെല്ലാമാണ് കമന്‍റുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

