
കാശ്മീരിൽ ഉണ്ടായത് അത്യന്തം ക്രൂരമായ പ്രവൃത്തിയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ പറഞ്ഞു. വിനോദസഞ്ചാരികൾക്കുൾപ്പെടെ സംരക്ഷണം കൊടുക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ട് എന്നത് ആശങ്കയുണ്ടാക്കുന്നു. ജമ്മു കാശ്മീരിലെ ഭീകരവാദ പ്രവർത്തനം നിലച്ചിട്ടില്ല എന്നതിന് തെളിവാണ് പഹൽഗാമിലുണ്ടായ ആക്രമണമെന്നും പി കെ ശ്രീമതി ടീച്ചർ പറഞ്ഞു.
കേന്ദ്രസർക്കാർ വളരെ ഗൗരവത്തോടെ ഇതിനെ കാണണം. സംഭവത്തെ ശക്തമായി അപലപിക്കുന്നുതായും അവർ കൂട്ടിച്ചേർത്തു. ആക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍റെ വേർപാടിൽ പി കെ ശ്രീമതി ടീച്ചർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർ അറിയിച്ചു.
അതേസമയം, കശ്മീരിൽ കുടുങ്ങിയ കേരളീയർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനു വേണ്ട സൗകര്യങ്ങൾ ആക്രമണം ഉണ്ടായി അല്പ സമയത്തിനുള്ളിൽ തന്നെ സംസ്ഥാന സർക്കാർ സജ്ജമാക്കിയിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ നിന്ന് വിവരങ്ങൾ നൽകുന്നതിനും പേര് രജിസ്റ്റർ ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ ലഭിച്ച 49 രജിസ്‌ട്രേഷനിലൂടെ 575 പേർ കാശ്മീരിൽ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ വേണ്ടവർക്ക് അവ സജ്ജമാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഡൽഹിയിൽ എത്തുന്നവർക്ക് സഹായങ്ങൾ നൽകാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുടർയാത്രക്കായി ടിക്കറ്റ് ബുക്കിങ്ങ് ഉൾപ്പെടെയുള്ള സേവനങ്ങളും അവിടെ സജ്ജമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here