മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ബഹിഷ്ക്കരിക്കാൻ പ്രതിജ്ഞ

കടുത്ത വർഗീയ ചേരിതിരിവിനിടയാക്കുന്ന പ്രതിജ്ഞ വിഎച്ച്പി, ബിജെപി നേതാക്കൾ ചൊല്ലിച്ചതായി ആരോപണം. മുസ്ലീങ്ങളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും ഞങ്ങൾ ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങില്ല, ഭൂമി വിൽക്കുകയോ വാടകക്ക് കൊടുക്കുകയോ ചെയ്യില്ല എന്നാണ് ഒരാൾ പ്രതിജ്ഞ’ ചൊല്ലിക്കൊടുക്കുന്നത്, ചുറ്റിലും കൂടി നിൽക്കുന്ന നൂറുകണക്കിനാളുകൾ അത് ഏറ്റുചൊല്ലി. നടുറോഡിലായിരുന്നു വർഗീയമുദ്രാവാക്യങ്ങൾ നിറഞ്ഞ ബഹിഷ്‍കരണ പ്രതിജ്ഞ. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിശ്വ ഹിന്ദു പരിഷത്ത് , ബിജെപി നേതാക്കൾ നേതൃത്വം നൽകിയ പരിപാടിയിലാണ് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാൻ പ്രതിജ്ഞയെടുപ്പിച്ചത് എന്നാണ് ആരോപണം. ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ ജഗദൽപൂർ പട്ടണത്തിലാണ് സംഭവം.

“മുസ്ലിം അല്ലെങ്കിൽ ക്രിസ്ത്യൻ കടയുടമയിൽ നിന്ന് ഞങ്ങൾ ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങില്ല. ഹിന്ദുക്കളായ ഞങ്ങളുടെ ഭൂമി ഒരു മുസ്ലീമിനോ ക്രിസ്ത്യാനിക്കോ വിൽക്കുകയോ വാടകയ്‌ക്ക് കൊടുക്കുകയോ ചെയ്യില്ല. ഇതിനകം വാടകക്ക് നൽകിയ സ്ഥലങ്ങൾ ഞങ്ങൾ തിരികെ എടുക്കും. ഞങ്ങൾ ഹിന്ദുക്കൾ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം പ്രവർത്തിക്കില്ല എന്നാണ് പ്രതിജ്ഞയിൽ പറയുന്നത്. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തങ്ങളുടെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കില്ലെന്നും ഇവർ സത്യം ചെയ്യുന്നുണ്ട്.

ഛത്തീസ്ഗഡിലെ ബെമെതാരയിലെ ബിരാൻപൂർ ഗ്രാമത്തിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വിഎച്ച്പിയുടെ നേതൃത്വത്തിൽ കടുത്ത വർഗീയ ചേരിതിരിവിനിടയാക്കുന്ന പരിപാടി സംഘടിപ്പിച്ചത് എന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News