
പി എം ശ്രീ പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒപ്പുവച്ച് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു എന്ന മന്ത്രി ഷംസുദ്ദീന്റെ പ്രതികരണത്തിൽ മറുപടിയുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഘപരിവാർ നയം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയം വ്യക്തമാകുന്നു എന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ച കെഎം ഷാജി ഉൾപ്പെടെയുള്ളവർ എവിടെപ്പോയി എന്നും അന്ന് ഞങ്ങളെ വേട്ടയാടിയവർ ഇന്ന് പദ്ധതിക്കായി രംഗത്ത് വന്നിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര നയത്തിനു മുന്നിൽ മുട്ടുമടക്കുന്ന യുഡിഎഫ് നയം നിർഭാഗ്യകരം ആണ്. കണക്കുകളിൽ നിന്ന് തന്നെ കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം വ്യക്തമാണ്. എസ് എസ് കെ ഫണ്ട് തടഞ്ഞുവെച്ച് പാവപ്പെട്ട കുട്ടികളുടെ പഠനം ദുരിതത്തിൽ ആക്കാൻ കേന്ദ്രം ശ്രമിക്കുന്നു. യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് പാദ വേല ചെയ്യുകയാണ് എന്നും വി ശിവൻകുട്ടി പറഞ്ഞു.
പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് നീക്കം പിൻവലിക്കണം. എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പിലാക്കില്ല എന്ന് രേഖാമൂലം കേന്ദ്രത്തെ അറിയിച്ചിരുന്നു. എൽഡിഎഫ് സർക്കാർ നൽകിയ കത്ത് പ്രകാരം പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ സാധിക്കില്ല. എൽഡിഎഫ് സർക്കാർ പദ്ധതി ഒപ്പിട്ടിരുന്നു. എന്നാൽ പിന്നീട് നിർത്തിവെക്കാൻ തീരുമാനിച്ചു. അതിന് രേഖാമൂലം തന്നെ കത്ത് നൽകിയിരുന്നു
പി എം ശ്രീ പദ്ധതിയും എസ് എസ് കെ ഫണ്ടുമ വെവ്വേറെയാണ്. മുൻ സർക്കാരിനെയും മന്ത്രിയെയും പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ല. എതിർത്ത എല്ലാ കാര്യങ്ങളെയും നടപ്പാക്കുന്നതിനുവേണ്ടി ഇപ്പോൾ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നു. പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന നിലപാടിൽ എൽഡിഎഫ് തുടരും. പ്രതിപക്ഷം ശക്തമായി എതിർക്കും എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

