സംസ്ഥാന കൗണ്‍സില്‍ യോഗം മുടക്കാന്‍ കേസ് കൊടുത്തവര്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാവില്ല, പിഎംഎ സലാം

സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ആരംഭിച്ചു. ജില്ലാ കൗണ്‍സിലുകള്‍ ചേരാതെയാണ് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നതെന്ന പരാതിയുമായി കോടതിയെ സമീപിച്ചവര്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് മുസ്ലിംലീഗ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

കൗണ്‍സില്‍ നടക്കരുത് എന്ന് ആരെങ്കിലും വിചാരിച്ചാല്‍ അത് അനുവദിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അള്ളുവെക്കരുത്. കേസുമായി കോടതിയില്‍ പോകുക എന്ന നിലയില്‍ ഒരിക്കലും ഉണ്ടാകാത്ത നീക്കം നടന്നതായും സലാം പറഞ്ഞു.

മൂന്ന് ജില്ല കൗണ്‍സില്‍ അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ ജില്ല കൗണ്‍സിലുകള്‍ ചേരാതെ യോഗം വിളിക്കാന്‍ പാടില്ലെന്ന് കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് സംസ്ഥാന കൗണ്‍സില്‍ ഇന്ന് യോഗം ചേര്‍ന്നത്. മുഴുവന്‍ ജില്ല കൗണ്‍സിലുകളും ചേര്‍ന്നതായുള്ള മിനിട്ട്‌സ് അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. ഈ രേഖകളുടെ പിന്‍ബലത്തില്‍ യോഗം ചേരുന്നതില്‍ തടസ്സമില്ലെന്ന നിയമോപദേശം മുസ്ലിംലീഗ് നേതൃത്വത്തിന് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here