വാലില്‍ കല്ല് കെട്ടിയിട്ട് ‘എലിയെ’ വെള്ളത്തില്‍ മുക്കിക്കൊന്നു; യുവാവിനെതിരെ കേസ്

എലിയുടെ വാലില്‍ കല്ല് കെട്ടിയിട്ട് വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ യുവാവിനെതിരെ കുറ്റപത്രം. ഉത്തര്‍പ്രദേശിലാണ് സംഭവം. ഫോറന്‍സിക് റിപ്പോര്‍ട്ട്, മാധ്യമങ്ങളിലെ വീഡിയോകള്‍, വിവിധ വകുപ്പുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് 30 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ (സിറ്റി) അലോക് മിശ്ര പറഞ്ഞു.

കുറ്റപത്രം ശക്തമാക്കാന്‍ എലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. എലിക്ക് ശ്വാസകോശത്തിലും കരളിനും അണുബാധയുണ്ടെന്നും ശ്വാസകോശത്തിലെ അണുബാധ മൂലമുണ്ടാകുന്ന ശ്വാസംമുട്ടല്‍ മൂലമാണ് എലി ചത്തതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം അനുസരിച്ച് പത്തുരൂപ മുതല്‍ രണ്ടായിരം വരെ പിഴയും മൂന്ന് വര്‍ഷം തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
നവംബര്‍ 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

വാലില്‍ കല്ല് കെട്ടിയിട്ട ശേഷം അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ് മനോജ് കുമാര്‍ എലിയെ കൊന്നു എന്നതാണ് പരാതി. അഴുക്കുചാലില്‍ ഇറങ്ങി എലിയെ രക്ഷിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും വികേന്ദ്ര ശര്‍മ്മയുടെ പരാതിയില്‍ പറയുന്നു.

അതേസമയം, എലികളെ കൊല്ലുന്നത് തെറ്റല്ലെന്നും ഇവ ക്ഷുദ്രജീവികളാണെന്നും മനോജ് കുമാറിന്റെ അച്ഛന്‍ പറഞ്ഞു. വീട്ടിലെ മണ്‍പാത്രങ്ങള്‍ ഇവ നശിപ്പിച്ചു. ഇത് മാനസികമായും സാമ്പത്തികമായും മകനെ ബാധിച്ചു. എലിയെ കൊന്നതിന് മകനെ ശിക്ഷിക്കുകയാണെങ്കില്‍ കോഴിയെയും ആടിനെയും കൊല്ലുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here