
ഷൈൻ ടോം ചാക്കൊയുടെ ഫോൺ പൊലീസ് പരിശോധിച്ചു. വാട്സാപ്പ് കോൾ, സന്ദേശങ്ങൾ, യുപി ഐ ഇടപാടുകൾ എന്നിവയെക്കുറിച്ചെല്ലാം ഷൈനിൽ നിന്ന് ചോദിച്ചറിയുകയാണെന്നാണ് വിവരം. എറണാകുളം എസി പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നാർക്കോട്ടിക് സെൽ എ സി പിയും സൗത്ത് എസി പിയും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ട്.
എന്തിനാണ് പൊലീസിനെ കണ്ടപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത് എന്ന കാര്യം ഉൾപ്പെടെ പൊലീസ് ചോദിച്ചറിയും. ആ സംഭവവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായിരിക്കുന്നത്. ഇന്ന് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നടനോട് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഷൈൻ ടോം ചാക്കോയുടെ വീട്ടിലെത്തി ഹാജരാക്കാനുള്ള നോട്ടീസ് നൽകിയത്. പത്തുമിനിറ്റ് നേരം വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് പൊലീസ് സംഘം മടങ്ങിയത്.
Also read: എല്ലാ വാർഡുകളിലും വായനശാലകളുള്ള നിയമസഭ മണ്ഡലമെന്ന നേട്ടം കൈവരിച്ച് കണ്ണൂർ
ബുധനാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു കൊച്ചി സിറ്റി പൊലീസിലെ ഡാന്‍സാഫ് സംഘം നോര്‍ത്തിലെ സ്വകാര്യ ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ ഷൈന്‍ ടോം ചാക്കൊ അവിടെ നിന്നിറങ്ങിയോടിയത്. താമസിച്ചിരുന്ന മൂന്നാം നിലയിലെ 314ാം നമ്പര്‍ മുറിയുടെ ജനാല വഴി രണ്ടാം നിലയിലേക്ക് എടുത്ത് ചാടുകയായിരുന്നു ഷൈന്‍. ചാട്ടത്തിന്‍റെ ആഘാതത്തില്‍ രണ്ടാം നിലയിലെ ഷീറ്റുകള്‍ പൊട്ടിയിട്ടുണ്ട്. തുടര്‍ന്ന് സ്റ്റെയര്‍ കേസ് വഴി പുറത്തേക്കിറങ്ങിയോടുകയായിരുന്നു. ഷൈന്‍ ടോം ചാക്കൊ ഇറങ്ങിയോടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നീട് പൊലീസ് ഷൈനിന്‍റെ മുറിയിലുള്‍പ്പടെ വിശദമായ പരിശോധന നടത്തിയിരുന്നെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിരുന്നില്ല.
പക്ഷേ എന്തിനാണ് പൊലീസിനെ കണ്ടപ്പോള്‍ ഷൈന്‍ ഓടി രക്ഷപ്പെട്ടതെന്നതിലാണ് സംശയങ്ങള്‍ നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം തേടാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം നോര്‍ത്ത് എസ് ഐ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ച് ഷൈന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here