ട്രെയിന്‍ തീവയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിക്കെതിരെ പൊലീസിന്റെ നിര്‍ണ്ണായക നീക്കം

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷഹീന്‍ബാഗില്‍ നിന്ന് കാണാതായ ഷാറൂഖ് സെയ്ഫിയുടെ ദില്ലിയിലെ റൂട്ട് മാപ്പ് അന്വേഷിച്ച് ദില്ലി പൊലീസ്. മാര്‍ച്ച് 31ന് കാണാതായ ഈ യുവാവിന്റെ റൂട്ട് മാപ്പ് കണ്ടെത്താനുള്ള സിസിടിവി പരിശോധന തുടരും. ഷാറൂഖ് സെയ്ഫിയുമായി ബന്ധമുള്ള കൂടുതല്‍പ്പേരെ ഇന്നും ചോദ്യംചെയ്യും.

തീവ്രവാദ ബന്ധമടക്കം സംശയിക്കുന്ന കേസില്‍ പ്രാഥമികമായ വിവരശേഖരണം മാത്രമാണ് ആദ്യം ദില്ലി പൊലീസ് നടത്തുക. ഷാറൂഖ് സെയ്ഫിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിന്നീട് ആവശ്യമെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തും. അതേസമയം ഏതാനും ദിവസംകൂടി കേരള പൊലീസിലെ ഒരു സംഘം ദില്ലിയില്‍ തുടരും.

അതിനിടെ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. പ്രതിയുമായി വന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി. കണ്ണൂര്‍ മേലൂരിന് സമീപം വച്ചാണ് ടയര്‍ പഞ്ചറായത്. ഇന്നുതന്നെ പ്രതിയെ കോഴിക്കോടെത്തിച്ച ശേഷം  പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കും. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ പ്രതിയെ ഹാജരാക്കും. തുടര്‍ന്നാകും ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് സമര്‍പ്പിക്കുക.

മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. രത്‌നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.

ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. എലത്തൂർ കോരപ്പുഴ പാലത്തിന് മുകളിൽ എത്തിയപ്പോൾ അക്രമി ഡി 1 കമ്പാർട്ട്‌മെന്റിലെ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തുകയായായിരുന്നു. രക്ഷപെടാൻ ശ്രമിച്ച ഒരു കുഞ്ഞടക്കം 3 പേരെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. 9 പേർക്ക് പൊള്ളലേറ്റു. പെട്രോൾ ഒഴിച്ച് തീവെച്ച ശേഷം അക്രമി ചങ്ങല വലിച്ച് ട്രെയിൻ നിർത്തി രക്ഷപെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel