പേട്ടയില്‍ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമം; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പേട്ടയില്‍ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പരാതിക്കാരിയെ കണ്ട് മൊഴിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ പേട്ട സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍. സിപിഒമാരായ രഞ്ജിത്ത്, ജയരാജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം വൈകിയെന്ന് സ്ത്രീ പരാതി ഉന്നയിച്ചിരുന്നു.

കഴിഞ്ഞ 13ന് രാത്രി 11മണിക്കായിരുന്നു സംഭവം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ആക്രമിച്ചത്. മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയി മടങ്ങുന്നതിനിടയിലായിരുന്നു സംഭവം.

മൂലവിളാകം ജംഗഷ്‌നില്‍ നിന്നും അജ്ഞാതനായ ഒരാള്‍ യുവതിയെ പിന്തുടരുകയും വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

അതേസമയം പേട്ടയില്‍ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. യുവതിയുടെ തലയ്ക്ക് നല്ല പരുക്ക് പറ്റിയിട്ടുണ്ട്. അതിക്രമത്തിന് ഇരയായ സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നത് ശരിയല്ലെന്നും അതില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് കമ്മീഷന്‍ തേടിയെന്നും സതീദേവി പറഞ്ഞു.

ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പൊലീസ് സ്റ്റേഷനില്‍ പരാതി എത്താന്‍ വൈകിയത് കൊണ്ടാണ് അന്വേഷണത്തില്‍ കാലതാമസം ഉണ്ടായതെന്നും സതീദേവി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News