അരങ്ങൊഴിഞ്ഞത് മലയാള സിനിമയുടെ വളർച്ച നേരിട്ട് കണ്ട അതുല്യപ്രതിഭ

കൊട്ടാരക്കര, ജഗതി, മാള, അടൂർ, പൂജപ്പുര ഇവയൊക്കെ കേരളത്തിലെ പ്രസിദ്ധമായ സ്ഥലങ്ങളാണ്. എന്നാൽ സ്ഥലനാമങ്ങൾക്കപ്പുറം അത് സ്വന്തം വിലാസമാക്കിയ നടൻമാരാണ് കൊട്ടാരക്കര ശ്രീധരൻ നായർ, ജഗതി ശ്രീകുമാർ, മാള അരവിന്ദൻ, അടൂർ ഭാസി, പൂജപ്പുര രവി എന്നിവർ. അവരിൽ ജീവിച്ചിരിക്കുന്ന രണ്ട് പേരിൽ ഒരാളായിരുന്നു  ഇന്ന് അരങ്ങൊഴിഞ്ഞ രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവി.

Also Read: നടന്‍ പൂജപ്പുര രവി അന്തരിച്ചു

നാടകത്തിൽ നിന്നുമായിരുന്നു മലയാള സിനിമ പ്രവർത്തകരുടെ കാരണവരിൽ ഒരാളായ പൂജപ്പുര രവിയുടെ തുടക്കം. പിന്നീട് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ നിന്നും കളർസിനിമയിലേക്കും, പിന്നീട് ഈ ഡിജിറ്റൽ യുഗത്തിലും മലയാള സിനിമയുടെ വളർച്ചക്കൊപ്പം സഞ്ചരിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു ഇന്ന് വിടവാങ്ങിയിരിക്കുന്നത്. ജഗതി എൻ.കെ.ആചാരിയുടെ കലാനിലയം നാടക വേദിയിലെ ഒഴിവാക്കാനാവാത്ത സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

വേലുത്തമ്പി ദളവ എന്ന ബാക്ക് ആൻഡ് വൈറ്റ് സിനിമയിൽ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ അരങ്ങേറിയ രവിയുടെ അവസാന ചിത്രം 2016ൽ പുറത്തിറങ്ങിയ ഗപ്പി എന്ന ചലച്ചിത്രമാണ്. കൊട്ടാരക്കര ശ്രീധരൻ നായരിൽ തുടങ്ങി ടൊവിനോ തോമസിനൊപ്പം വരെ അഭിനയിച്ച് മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച പൂജപ്പുര രവി വിടവാങ്ങുമ്പോൾ അത് മലയാള സിനിമക്ക് തീരാനഷ്ടം തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here