
ക്രിക്കറ്റ് പ്രേമികളുടെ ആവേശമായ ഐ.പി.എല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഈമാസാവസാനം ഐ.പി.എല്‍ അവസാനിക്കുന്നതോടെ മൂന്നു ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ക്ക് സ്ഥാനം നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അക്‌സര്‍ പട്ടേല്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്), അജിക്യ രഹാന (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ഋഷഭ് പന്ത് (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്) എന്നിവര്‍ക്കാണ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായേക്കുമെന്ന സൂചന.
ഇതിനകം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഐ.പി.എല്ലില്‍നിന്ന് പുറത്തായിക്കഴിഞ്ഞു. 2025ലെ ലേലത്തില്‍ റെക്കോഡ് തുകയ്ക്കാണ് ഋഷഭ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്. 27 കോടി രൂപയാണ് പന്തിനായി ലഖ്‌നൗ മുടക്കിയത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ പന്തിനു സാധിച്ചിരുന്നില്ല. ആധുനിക ടിട്വന്റി ബാറ്റര്‍മാരുടെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ പന്തിന്റെ പ്രകടനം വളരെ മോശമാണ്. 138 സ്‌ട്രൈക്ക് റേറ്റില്‍ ആകെ 251 റണ്‍സാണ് പന്തിന് നേടാന്‍ കഴിഞ്ഞത്. അതിനാല്‍ ലഖ്‌നൗ മാനേജ്‌മെന്റ് ഒട്ടും തൃപ്തരല്ലെന്നാണ് വിവരം.
ക്യാപ്റ്റന്‍ എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലുമായി മോശം പ്രകടനമാണ് അക്‌സര്‍ പട്ടേല്‍ കാഴ്ചവെക്കുന്നത്. കഴിഞ്ഞ ഒമ്പതു മത്സരങ്ങളില്‍നിന്ന് 112.5 സ്‌ട്രൈക്ക് റേറ്റില്‍ വെറും 100 റണ്‍സ് മാത്രമാണ് അക്‌സറിന്റെ സമ്പാദ്യം. കൂടാതെ 36 ഓവറുകള്‍ എറിഞ്ഞപ്പോള്‍ 8.8 എക്കണോമി റേറ്റില്‍ 10 വിക്കറ്റുകള്‍ മാത്രമാണ് നേടിയത്. അതിനാല്‍ അക്‌സര്‍ പട്ടേല്‍ ക്യാപ്റ്റനായി തുടരുന്നതിനോട് ഡല്‍ഹി മാനേജ്‌മെന്റിനു താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.
Also Read: ആര് നയിക്കും? പഞ്ചാബിനെതിരായ മത്സരത്തിൽ നായകനെ തേടി മുംബൈയുടെ നെട്ടോട്ടം
പകരക്കാരും ആരുമില്ലാതെ വന്നതോടെയാണ് അജിക്യ രഹാനയെ കൊല്‍ക്കത്ത ക്യാപ്റ്റനാക്കിയത്. കൂടാതെ മുംബൈയില്‍ സഹതാരമായിരുന്ന അഭിഷേക് നായര്‍ ഹെഡ് കോച്ചായതും രഹാനയ്ക്ക് ക്യാപ്റ്റന്‍ പദവിയിലേക്ക് എത്താന്‍ എളുപ്പമായിരുന്നു. എന്നാല്‍ കൊല്‍ക്കത്ത മാനേജ്‌മെന്റ് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ രഹാനയ്ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ സീസണ്‍ കഴിയുന്നതോടെ രഹാനയുടെ ക്യാപ്റ്റന്‍ പദവിയും തെറിക്കുമെന്നാണ് ക്രിക്കറ്റ് വൃത്തങ്ങളിലെ സംസാരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

