
മലപ്പുറം വണ്ടൂരിൽ എ.പി. അനിൽകുമാർ എം.എൽ.എക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ. വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ്, വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് പ്രധാനമായും പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിന്റെ ഗ്രൂപ്പ് നേതാവായി അനിൽകുമാർ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാന ആരോപണം. കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാടുമായി മുന്നോട്ട് പോയാൽ അനിൽകുമാർ ഇനി നിയമസഭ കാണില്ലെന്ന് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു.
‘പച്ചപ്പട ജനപക്ഷം’ എന്ന പേരിലാണ് വണ്ടൂരിലുടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനിൽകുമാറിന്റെ ഫ്ലക്സ് ബോർഡുകൾക്ക് മുകളിലും ഇവ പതിപ്പിച്ചിട്ടുണ്ട്. കെ.സി. വേണുഗോപാലിനെ ചുമക്കേണ്ട ബാധ്യത ലീഗിനില്ലെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ നിലയ്ക്ക് നിർത്തണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉന്നയിക്കുന്നു. മാത്യുവിനെ വെച്ച് ലീഗിനെ ചൊറിയാൻ നിന്നാൽ കെസി ഗ്രൂപ്പ് മാനേജറായ അനിൽകുമാർ ജനങ്ങളുടെ ഇടയിൽ കാല് കുത്തില്ലെന്നും പോസ്റ്ററിൽ പറയുന്നു. മുൻപ് അനിൽകുമാറിനെ വിജയിപ്പിക്കാൻ പ്രവർത്തിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും, ഇത്തരത്തിലാണ് പ്രവർത്തനമെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

