
പോത്തുണ്ടി ഇരട്ട കൊലപാതക കേസിൽ പ്രതി ചെന്താമരയെ കോടതിയിൽ ഹാജരാക്കി. 2019ൽ അയൽവാസി സജിതയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനാണ് ചെന്താമരയെ കോടതിയിൽ എത്തിക്കുന്നത്. പാലക്കാട് ജില്ലാ ഫാസ്റ്റ്ട്രാക്ക് കോടതിയിലാണ് ചെന്താമരയെ ഹാജരാക്കുന്നത്. സജിതയെ കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര, സജിതയുടെ ഭർത്താവ് സുധാകരനേയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയത്.
അതേസമയം, പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ നൂറ്റി മുപ്പത്തി രണ്ട് സാക്ഷികളാണുള്ളത്. ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും രഹസ്യമൊഴികളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം.
Also read: സംസ്ഥാനത്ത് നാല് നദികളിൽ ഓറഞ്ച് അലർട്ട്; അഞ്ചിടത്ത് മഞ്ഞ, പ്രളയസാധ്യതാ മുന്നറിയിപ്പ്
80 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണുള്ളത്. അറുപതിലധികം രേഖകളും, ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്. കൊലപാതക സമയം നിർണായക സാക്ഷികളുടെ സാന്നിധ്യം തെളിയിക്കുന്ന ഗൂഗിൾ ടൈം ലൈൻ മാപ്പും കുറ്റപത്രത്തിലെ ശാസ്ത്രീയ രേഖയാണ്.
ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ടുപേരുടെ രഹസ്യമൊഴിയും ഉള്ളടക്കമാണ്. പ്രതി ചെന്താമര ഇടംകയ്യൻ ആണെന്നും രണ്ട് കൈകൾക്കും ഒരുപോലെ ശക്തിയുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള കുറ്റപത്രമാണ് കോടതി മുമ്പാകെ സമർപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ പറഞ്ഞു.
വ്യക്തി വൈരാഗ്യത്തെത്തുടർന്ന് ജനുവരി ഇരുപത്തി ഏഴിനാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്തായിരുന്നു ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here