
നീറ്റ് പരീക്ഷ നടക്കുന്നതിനിടെ കറണ്ട് പോയത് പരീക്ഷയെ ബാധിച്ചു എന്ന പരാതിയിൽ ഫലപ്രഖ്യാപനം നടത്തുന്നത് തടഞ്ഞ് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചാണ് ഒരു വിദ്യാർത്ഥി നൽകിയ പരാതിയിൽ നടപടി എടുത്തത്. മെയ് നാലിന് നടന്ന നീറ്റ് പരീക്ഷാ സമയത്താണ് വൈദ്യുതി മുടങ്ങിയത്. കാലാവസ്ഥ മോശമായതിനാൽ അന്ന് മധ്യപ്രദേശില്‍ വ്യാപകമായി വൈദ്യുതി മുടങ്ങിയിരുന്നു.
ഇക്കാര്യം സൂചിപ്പിച്ചാണ് വിദ്യാര്‍ത്ഥി ഹൈക്കോടതിയ്ക്ക് പരാതി കൊടുത്തത്. ഇതോടെ പരീക്ഷയുടെ നടത്തിപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് റിസൾട്ട് പ്രഖ്യാപിക്കുന്നതിൽ ഇടക്കാല സ്റ്റേ അനുവദിക്കുകയായിരുന്നു.
ജൂണ്‍ 30 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു. ഇത് അവഗണിച്ചാണ് അധികൃതർ പരീക്ഷ നടത്തിയതെന്ന് വിദ്യാർഥിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. വൈദ്യുതി മുടങ്ങിയതോടെ പല പരീക്ഷാ കേന്ദ്രങ്ങളിലും മെഴുകുതിരി വെളിച്ചത്തിലായിരുന്നു കുട്ടികള്‍ക്ക് പരീക്ഷ എഴുതേണ്ടി വന്നതെന്ന് പരാതിയിലുണ്ട്. ജൂണ്‍ 14 നാണ് പരീക്ഷാ ഫലം വരേണ്ടിയിരുന്നത്. ഇതിലാണ് ഇപ്പോൾ കോടതി ഇടപെട്ടിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

