
ലോക്സഭയിലെ സീറ്റുകളുടെ എണ്ണം പരമാവധി 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പിന്തുണച്ച് മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രതിഭാ പാട്ടീൽ. ഭേദഗതി ചരിത്രപരമായ തീരുമാനമാണെന്നാണ് പ്രതിഭാ പാട്ടീലിന്റെ വാദം. ബിജെപിയുടെ ഈ രാഷ്ട്രീയ അജണ്ടക്കെതിരെ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് മുതിർന്ന നേതാവിന്റെ പരസ്യ പിന്തുണ.
വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയ ബില്ലും നടപ്പാക്കാനുള്ള മോദി സർക്കാരിൻ്റെ നീക്കത്തിനെതിരെ നാളെ പാർലമെൻ്റ് പ്രത്യേക സമ്മേളനം ചേരുമ്പോൾ വലിയ പ്രതിഷേധം ഉയർത്താനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഇന്ന് വൈകീട്ട് ചേരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ സഭയിൽ സ്വീകരിക്കേണ്ട നിലപാടും ചർച്ച ചെയ്തു തീരുമാനിക്കും.

എംപിമാർക്ക് ഇന്നലെ നൽകിയ കരട് ബിൽ പ്രകാരം ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം 543ൽ നിന്ന് 850 ആകും. സംസ്ഥാനങ്ങൾ 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങളിൽ 35 സീറ്റുകളും ആകുമെന്നാണ് കരട് ബിൽ ശുപാർശ ചെയ്യുന്നത്. വനിതാ സംവരണത്തിൻ്റെ മറവിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭ സീറ്റുകൾ കുത്തനെ ഉയർത്താനുള്ള മോദി സർക്കാർ നീക്കത്തെ അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ബില്ലിനെ ശക്തമായി എതിർക്കുമെന്ന് ഇടത് പാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്. മോദിസർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ ഫെഡറൽ ഇന്ത്യയുടെ മരണവാറണ്ട് എന്നാണ് ഡോ. ജോൺ ബ്രിട്ടാസ് എംപി കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചത്. പുതിയ ബിൽ പ്രകാരം മണ്ഡല പുനഃനിർണയം നടത്തുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ കുതിച്ചുയരുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ചുരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

