
സർക്കാർ പരസ്യം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രതിപക്ഷത്തിന് തിരിച്ചടി. പരസ്യം തടയാൻ കോടതി തയ്യാറായില്ല. ഹർജി നിലനിൽക്കുമോ എന്നതിൽ സംശയമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. എറണാകുളം ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസാണ് സർക്കാർ പരസ്യത്തിനെതിരെ കോടതിയെ സമീപിച്ച് തിരിച്ചടി വാങ്ങിയത്.
രണ്ട് സർക്കാരുകളെ താരതമ്യം ചെയ്യുന്ന വിധത്തിലുള്ള പി ആർ ഡി പരസ്യം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നായിരുന്നു ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിൻ്റെ ഹർജിയിലെ ആവശ്യം. ഇടക്കാല ഉത്തരവിലൂടെ പരസ്യം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. രണ്ട് ആവശ്യവും കോടതി പരിഗണിച്ചില്ല. ഇടക്കാല ഉത്തരവിനായി വാദിച്ച ഡി സി സി പ്രസിഡണ്ടിനോട്, ഈ ഹർജി തന്നെ നിലനിൽക്കുമോ എന്ന് സംശയമുണ്ടെന്ന് കോടതി പറഞ്ഞു.
ആക്ഷേപം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ആവശ്യം പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ഉന്നയിക്കാനാകുമോ എന്ന് ആദ്യം പരിശോധിക്കുമെന്നും പറഞ്ഞു. പിആര്‍ഡി രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. സർക്കാരിനോട് 10 ദിവസത്തിനകം നിലപാട് അറിയിക്കാനും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ഹർജിയിൽ വിശ്വസിക്കാൻ തക്ക കേസ് ഉണ്ടെന്ന് കോടതിക്ക് തോന്നുന്നില്ല എന്നുകൂടി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ ഹർജിക്കാരനായ ഡിസി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസിന് കനത്ത തിരിച്ചടിയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




