‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’: ഇന്തോനേഷ്യയിലേക്ക് പോകുന്ന ഔദ്യോഗിക കുറിപ്പിലും പ്രയോഗം

രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക കുറിപ്പിലും ഭാരത് പ്രയോഗം. ആസിയാന്‍- ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്തോനേഷ്യയിലേക്ക് പോകുന്ന ഔദ്യോഗിക കുറിപ്പിലാണ് പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന് മോദി രേഖപ്പെടുത്തിയത്. പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ ഇതിനായി പ്രമേയം കൊണ്ടുവരുമെന്നാണ് സൂചന.

ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റാനുളള ആര്‍എസ്എസ് അജണ്ട ബിജെപി സര്‍ക്കാര്‍ തുടങ്ങിയിട്ട് നാളുകളായെങ്കിലും ഇപ്പോള്‍ പ്രത്യക്ഷമായി നീക്കം നടത്തുവെന്നതാണ് ശ്രദ്ധേയം. സെപ്റ്റംബര്‍ 9ന് നടക്കുന്ന അത്താഴവിരുന്നിലേക്ക് ജി 20 നേതാക്കളെ ക്ഷണിച്ചുകൊണ്ടുളള കത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് രാഷ്ട്രപതിഭവനില്‍ നിന്നുളള ക്ഷണപത്രികയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നത്. ഇതില്‍ വലിയ വിമര്‍ശനങ്ങള്‍ രാജ്യമെങ്ങും ഉയരുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്റെ ഓദ്യോഗിക കുറിപ്പില്‍ ഭാരത് എന്ന് പ്രയോഗിച്ചിരിക്കുന്നത്.

ALSO READ: ഉദയനിധിക്കെതിരായ വിദ്വേഷ പ്രചാരണങ്ങളില്‍ ശക്തമായി അപലപിക്കുന്നു: പാ രഞ്ജിത്ത്

ഇന്നും നാളെയുമായി ജക്കാര്‍ത്തിയില്‍ നടക്കുന്ന 20മത് ആസിയാന്‍- ഇന്ത്യാ സന്ദര്‍ശനത്തിനായുളള ഓദ്യോഗിക കുറിപ്പിലാണ് പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തിന്റെ പേര് മാറ്റാനുളള സംഘപരിവാര്‍ നീക്കം പ്രത്യക്ഷമാകുന്നുവെന്ന് വ്യക്തമായി കഴിഞ്ഞു. 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇതിനായി പ്രമേയം അവതരിപ്പിച്ചേക്കും. അങ്ങനെയെങ്കില്‍ ഈ നീക്കം തടയാനുളള ഒരുക്കങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളും തുടങ്ങിക്കഴിഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിലെ അജണ്ടകള്‍ ഇതുവരെയും അറിയിക്കാത്തതും ദുരൂഹമാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’.

ALSO READ: ജയിലർ ഞാൻ മൂന്ന് തവണ കണ്ടു, അതിന് കാരണം വിനായകൻ ചേട്ടൻ്റെ അഭിനയം: മഹേഷ് കുഞ്ഞുമോൻ

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനുളള തീരുമാനം സ്വീകരിച്ചുകഴിഞ്ഞു. തങ്ങളുടെ മുന്നണിക്ക് ഇന്ത്യ എന്ന് പേരിട്ടതോടെ വിറളി പിടിച്ചാണ് നരേന്ദ്ര മോദി രാജ്യത്തിന്റെ പേര് മാറ്റുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ജി 20 നടക്കുന്ന വേദിയുടെ പേരും ഭാരത് മണ്ഡപം എന്നാണ്.  മാത്രമല്ല ഉച്ചകോടിയില്‍ പ്രതിനിധികള്‍ക്ക് വിതരണം ചെയ്യുന്ന സംക്ഷിപ്ത രേഖകളിലും ഭാരത് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ ചേര്‍ത്തിരിക്കുന്ന ഇന്ത്യ, അതാണ് ഭാരത് എന്നത് നീക്കം ചെയ്ത് ഭാരത് എന്ന വാക്ക് മാത്രമാക്കി മാറ്റാനുളള ഭരണഭേദഗതിക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here