
കേരളത്തിനെതിരെ കേന്ദ്രത്തിൻ്റെ രാഷ്ട്രീയ നീക്കങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണ്. നാഷണൽ ഹൈവേ ചെർക്കള റീച്ചിൻ്റെ ഉദ്ഘാടനത്തിൽ നിന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ മാറ്റി നിർത്തിയതാണ് അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഉടനീളം ഉയർന്ന് വരുന്നത്. മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് ഇന്നെന്നും അയാൾ കൂടുതൽ കരുത്തനായ ദിവസമാണെന്നുമാണ് നവമാധ്യമത്തിലെ പോസ്റ്റുകൾ പറയുന്നത്.
ബഷീർ വള്ളിക്കുന്നെന്ന ഹാൻഡിലിൽ നിന്നും പങ്കു വയ്ക്കപ്പെട്ട പോസ്റ്റാണ് ഇതിനിടെ ഏറെ ചർച്ചയായിരിക്കുന്നത്. ബിജെപി രാഷ്ട്രീയത്തിൻ്റെ ദുഷ്ടലാക്കും രാജീവ് ചന്ദ്ര ശേഖരിൻ്റെ അൽപ്പത്തവുമെല്ലാം പോസ്റ്റിൽ പരാമർശിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് ഇന്ന്. അയാൾ കൂടുതൽ കരുത്തനായ ദിവസം.
സംഘികൾ കരുതിയത് അയാൾ നിർബന്ധമായും പങ്കെടുക്കേണ്ട ഒരു പൊതുചടങ്ങിൽ നിന്ന് അയാളെ മാറ്റി നിർത്തിയാൽ അയാൾ ദുർബലനാകും എന്നാണ്.
വെറുതേയാണ് ആ വ്യാമോഹം സംഘികളേ..
നിങ്ങൾ മാറ്റിനിർത്തുന്ന ആരേയും കേരളീയ പൊതുസമൂഹം നെഞ്ചേറ്റും. കാരണം അത്രയും വെറുപ്പാണ് നിങ്ങളോടും നിങ്ങളുടെ സമീപനങ്ങളോടും കേരളത്തിന്.. അതിൽ കക്ഷി രാഷ്ട്രീയമില്ല.. കേരളമെന്ന ഒറ്റ ജനതയേ ഉള്ളൂ..
രാജീവ് ചന്ദ്രശേഖരാ, താങ്കളുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നാണം കെട്ട ദിവസമാണ് ഇന്ന്. ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിൽ റിയാസ് ഇരിക്കേണ്ട കസേരയിലാണ് താങ്കൾ നാണം കെട്ട് ഇരിക്കുന്നത്. ഈ ദേശീയപാതയുടെ നിർമാണത്തിൽ താങ്കൾക്കൊരു റോളുമില്ല, താങ്കൾ ഒരു പാർട്ടിയുടെ പ്രസിഡന്റ് ആണ്, ഒരു ചാനലിന്റെ മുതലാളിയാണ്. അതിലപ്പുറമുള്ള ഒരു കോപ്പും കേരള പൊതുസമൂഹത്തിൽ താങ്കൾക്കില്ല. വിഴിഞ്ഞം പോർട്ടിന്റെ ഉദ്ഘാടനത്തിൽ വലിഞ്ഞു കയറി ഇരുന്നപോലെ ദേശീയ പാതയുടെ ഉദ്ഘാടനത്തിലും വലിഞ്ഞു കയറിയിക്കുന്നു. പൊതുജനം അത് കാണുമ്പോൾ ചിരിക്കുന്നു. താങ്കളുടെ ചാനലിൽ ബിൽഡ് ചെയ്ത് കൊണ്ട് വരുന്ന ഇമേജൊന്നും പൊതുജനങ്ങൾക്കിടയിൽ താങ്കൾക്കില്ല എന്ന് മാത്രം മനസ്സിലാക്കുക. ഒരു കോമാളിയുടെ ഇമേജാണ് താങ്കൾ സ്വയം എടുത്തണിയുന്നത്.
ദേശീയ പാതയുടെ ഉദ്‌ഘാടനത്തിൽ “മുഖ്യമന്ത്രിയെ വിളിച്ചില്ലേ, മരുമോനെ വിളിക്കണമോ” എന്ന് താങ്കൾ ചോദിച്ചു. ആ ചോദ്യത്തിലുണ്ട് താങ്കളുടെ നിലവാരം. ആ ചോദ്യം എക്സ്പോസ് ചെയ്തത് റിയാസിനെയല്ല, താങ്കളേയാണ്.. താങ്കളിലുള്ള വിവരദോഷിയെ ആണ്.
കേരള സർക്കാരിൽ റിയാസിനൊരു മേൽവിലാസമുണ്ട്. അത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്നതാണ്. മരുമോൻ എന്നതല്ല.. പൊതുമരാമത്തും ടൂറിസവും നന്നായി കൊണ്ട് നടക്കുന്ന ഒരു മന്ത്രിയെന്ന പേര് കൂടി അയാൾ പോയ വർഷങ്ങളിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കേരളത്തിലെ ഒരു റോഡിന്റെ ചടങ്ങിൽ ഏറ്റവും പ്രധാനിയായി പങ്കെടുക്കേണ്ട വ്യക്തി ആ വകുപ്പിന്റെ മന്ത്രി എന്ന നിലയിൽ അദ്ദേഹമാണ്. ഈ ദേശീയ പാതയുടെ സ്ഥലമെടുപ്പിന് വേണ്ടി 5580 കോടി ചിലവഴിച്ച ഒരു വകുപ്പിന്റെ മന്ത്രിയാണയാൾ.. രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ഓരോ മനുഷ്യന്റെയും പ്രതിനിധി കൂടിയാണയാൾ..
ദേശീയ പാതയുടെ പേരിൽ നടക്കുന്ന ഈ ഉദ്‌ഘാടന നാടകത്തിലെ എട്ടുകാലി മമ്മൂഞ്ഞിന്റെ വേഷം താങ്കൾ ആടിക്കോളൂ, പക്ഷേ ഈ എപ്പിസോഡിലെ നായകൻ റിയാസാണ്. ഒറ്റ ദിവസം കൊണ്ട് അയാളുടെ രാഷ്ട്രീയ ജീവിതത്തിന് നിങ്ങൾ ഉണ്ടാക്കിക്കൊടുത്ത മൈലേജ് ചെറുതല്ല.
ബഷീർ വള്ളിക്കുന്ന്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




