
കൈരളി ടിവിയുമൊത്തുള്ള നടൻ പൃഥ്വിരാജിന്റെ പഴയൊരു ഇന്‌റർവ്യൂ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. മോഹൻലാലിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും നടൻ ഈ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും അഭിനയത്തിലെ വ്യത്യാസം പൃഥ്വിരാജ് പറയുന്നതാണ് വീഡിയോ.
യഥാർത്ഥത്തിൽ ഈ അഭിമുഖത്തിലെ രണ്ട് ഭാഗങ്ങൾ ചേർത്തുവെച്ച് ചിലർ വീഡിയോ ഉണ്ടാക്കിയെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ വാക്കുകൾ വൈറലായതോടെ കൈരളി ടിവി ഈ അഭിമുഖത്തിന്റെ യഥാർത്ഥ വേർഷനും പുറത്തുവിട്ടിട്ടുണ്ട്. മോഹൻലാൽ ഏത് കഥാപാത്രം ചെയ്താലും അതിൽ നമുക്ക് ലാലേട്ടനെ കാണാൻ സാധിക്കും.
‘ലാലേട്ടൻ ഓട്ടോ ഡ്രൈവർ ആയി അഭിനയിച്ചാലും ഡോൺ ആയി അഭിനയിച്ചാലും ചരിഞ്ഞേ നടക്കൂ. എന്നാൽ മമ്മൂക്കയുടെ കഥാപാത്രങ്ങളിൽ അദ്ദേഹത്തിനെ നമുക്ക് കാണാനേ സാധിക്കില്ല. മമ്മൂക്കയെ നേരിട്ട് അറിയാവുന്നവർക്ക് അറിയാം അദ്ദേഹം അമരത്തിലെ അച്ചൂട്ടിയും അല്ല കിംഗിലെ കളക്ടറുമല്ല പാലേരിമാണിക്യത്തിലെ ഹാജിയുമല്ല. മമ്മൂക്കയുടെ പേഴ്സനാലിറ്റി അവിടെ നഷ്ടമാകുകയാണ്’, എന്നായിരുന്നു പ്രചരിച്ച വീഡിയോയിൽ ഉണ്ടായിരുന്നത്.
എന്താണ് പൃഥ്വിരാജ് യഥാർത്ഥത്തിൽ പറയുന്നത്? ‘ഈ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച അഭിനേതാക്കളാണ് മമ്മൂട്ടിയും മോഹൻലാലും. അവർ രണ്ടുപേരും രണ്ട് തരത്തിലുള്ള അഭിനേതാക്കളാണ്. അതുകൊണ്ടാണ് അവരെ താരതമ്യം ചെയ്യാൻ നമുക്ക് കഴിയാത്തത്. മോഹൻലാൽ ഏത് കഥാപാത്രം ചെയ്താലും അതിൽ നമുക്ക് ലാലേട്ടനെ കാണാൻ സാധിക്കും.
Also Read: ഗീതു മോഹൻദാസ്- യാഷ് കൂട്ട് കെട്ടിൽ ഒരുങ്ങുന്ന ടോക്സിക്കിന്റെ പോസ്റ്റർ പുറത്ത്
ലാലേട്ടൻ ഓട്ടോ ഡ്രൈവർ ആയി അഭിനയിച്ചാലും ഡോൺ ആയി അഭിനയിച്ചാലും ചരിഞ്ഞേ നടക്കൂ. പക്ഷെ വിശ്വസിനീയമാംവിധം അദ്ദേഹം അത് ചെയ്യും. ഏയ് ഓട്ടോയിലെ ഓട്ടോ ഡ്രൈവർ ആണെന്ന് നമ്മൾ ശരിക്കും വിശ്വസിക്കും. സാഗർ ഏലിയാസ് ജാക്കിയിലെ ഡോൺ ആയി അദ്ദേഹം വന്നാൽ ഡോൺ ആണെന്നും നമ്മൾ വിശ്വസിക്കും. വേഷങ്ങളിലേക്ക് ലയിച്ചാലും കഥാപാത്രങ്ങളിൽ തന്റെ വ്യക്തിത്വം ഒരിക്കലും നഷ്ടപ്പെടുത്താത്ത നടനാണ് മോഹൻലാൽ.
എന്നാൽ മമ്മൂക്കയുടെ കഥാപാത്രങ്ങളിൽ അദ്ദേഹത്തിനെ നമുക്ക് കാണാനേ സാധിക്കില്ല. മമ്മൂക്കയെ നേരിട്ട് അറിയാവുന്നവർക്ക് അറിയാം അദ്ദേഹം അമരത്തിലെ അച്ചൂട്ടിയും അല്ല, കിംഗിലെ കളക്ടറുമല്ല, പാലേരിമാണിക്യത്തിലെ ഹാജിയുമല്ല. മമ്മൂക്കയുടെ പേഴ്സനാലിറ്റി അവിടെ നഷ്ടമാകുകയാണ്’- ഇതാണ് പൃഥ്വിരാജിന്റെ വാക്കുകളുടെ പൂർണരൂപം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


