‘അഭിമുഖത്തിന് തൊട്ടുതലേന്ന് ഒരു മാധ്യമ സ്ഥാപന പ്രതിനിധി വിളിച്ചു; ഇത് ഗൂഢാലോചനയല്ലാതെ മറ്റെന്താണ്’?: പ്രിയ വര്‍ഗീസ്

അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കും പരാതിക്കാരനുമെതിരെ ആഞ്ഞടിച്ച് പ്രിയ വര്‍ഗീസ്. അഭിമുഖത്തിന്റെ തൊട്ടുതലേന്ന് ഒരു മാധ്യമ സ്ഥാപനത്തിലെ പ്രതിനിധി വിളിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കരുത് എന്ന തരത്തിലുള്ള നീക്കങ്ങള്‍ നടത്തി. ഇന്റര്‍വ്യൂവിന്റെ തലേന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ടാര്‍ജറ്റ് ചെയ്യപ്പെടുന്നതല്ലാതെ മറ്റെന്താണെന്ന് പ്രിയ വര്‍ഗീസ് ആഞ്ഞടിച്ചു.

Also Read- കോടികളുടെ വരുമാനം: കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിൽ പരിശോധന

പരാതിയുള്ള വ്യക്തി ആദ്യം സമീപിക്കേണ്ടത് കോടതിയെയാണ്, അല്ലാതെ മാധ്യമങ്ങളെയല്ല. ഇത് ഗൂഢാലോചന അല്ലാതെ മറ്റെന്താണെന്നും പ്രിയ വര്‍ഗീസ് ചോദിച്ചു. വിഷയത്തില്‍ താന്‍ അനുഭവിച്ചത് കടുത്ത മാധ്യമവേട്ടയാണ്. ഇത് വളരെ ദുഃഖകരമായ കാര്യമാണ്. കേസില്‍ നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. താങ്ങി നിര്‍ത്താവുന്ന ഒരു മതില്‍ ഇടിഞ്ഞു പോയിട്ടില്ല എന്ന പ്രതീക്ഷ ലഭിച്ചുവെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.

Also Read- ‘സുധാകരന്‍ പാളി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോര്‍ സൈക്കിളുകാരന്‍; ജന്മത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവില്ല’: എ.കെ ബാലന്‍

പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഇന്ന് രാവിലെയാണ് പുറത്തുവന്നത്. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.

Also read- പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ അംഗീകരിച്ച് ഹൈക്കോടതി

നേരത്തെ, കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അസാധുവാക്കിയിരുന്നു. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസാറായി നിയമിതയാവാനുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്‍എസ്എസിലെ പ്രവര്‍ത്തനം അധ്യാപന പരിചയമല്ല. ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. റാങ്ക് പട്ടിക പുനഃക്രമീകരിക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നു. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിയവര്‍ഗീസിന്റെ നിയമനമെന്ന് ചൂണ്ടിക്കാട്ടി രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക വിധി. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപനപരിചയം പ്രിയാ വര്‍ഗീസിനില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇതിനെതിരെ പ്രിയ വര്‍ഗീസ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News