ഞങ്ങൾ റൂമിലെത്തി അല്പസമയത്തിനുള്ളിൽ ലാലേട്ടൻ ഡോക്ടറുമായി വന്നു, പറന്നകന്ന ഗന്ധർവനെ നോക്കി എല്ലാരും ശോകമൂകരായി

മലയാളത്തിന്റെ ക്ലാസിക് സംവിധായകനും എഴുത്തുകാരനുമായ പദ്മരാജൻ ഓർമയായിട്ട് ഇന്നേക്ക് 33 വര്ഷം തികയുന്നു. മലയാള സിനിമയുടെ സ്ഥിരം വാർപ്പുമാതൃകകളെ ഉടച്ചു കളഞ്ഞ പദ്മരാജൻ്റെ അപ്രതീക്ഷിത മരണം സിനിമാ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഒന്നായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രോഡക്‌ഷൻ മാനേജറും നടനുമായ സിദ്ധു പനക്കൽ.

സിദ്ധു പനക്കൽ പറയുന്നു

ALSO READ: ‘ഞാനാണ് എന്റെ പങ്കാളി’, സിം​ഗിൾ എന്ന വാക്കിന്റെ അർത്ഥം അറിയില്ല, പക്ഷെ ഈ ജീവിതം എനിക്ക് ഇഷ്ടമാണ്; പാർവതി

വേർപാടിന്റെ 33-ാം വർഷം. ഇന്ന് ജനുവരി 24. നഷ്ടം നവംബറിന്റേതായാലും ജനുവരിയുടേതായാലും നഷ്ടം തന്നെയാണ്. അവനവന്റെ നഷ്ടങ്ങൾ എല്ലാവർക്കും വലുതാണ്. പക്ഷെ എല്ലാവരും ഒരുപോലെ വലുതാണ് എന്നു കരുതുന്ന ചില നഷ്ടങ്ങൾ ഉണ്ട്‌. അതിൽ ഒന്നാണ് മലയാളികളുടെ പ്രിയ കഥാകാരൻ, സംവിധായകൻ പദ്മരാജൻ സാറിന്റെ വേർപാട്. 1991 ജനുവരി, ഭരതം പടത്തിന്റെ ഷൂട്ടിംഗ് ആയി ബന്ധപെട്ടു ഞങ്ങൾ കോഴിക്കോടുണ്ട്‌. തിരക്കഥയിൽ വന്ന ഒരു മാറ്റം കാരണം പറഞ്ഞ തീയതിക്ക് പടം തുടങ്ങാൻ കഴിഞ്ഞില്ല. ഒരാഴ്ച താമസിച്ചാണ് തുടങ്ങിയത്. ഷൂട്ടിങ്ങിന് റെഡിയായി വന്ന എല്ലാവരും മഹാറാണിയിൽ താമസിക്കുന്നു.

ഒരു ദിവസം രാവിലെ സെവൻ ആർട്സ് വിജയകുമാർ സാർ എന്നെ വിളിച്ചു. പെട്ടെന്ന് രണ്ടു കാർ വരാൻ പറയണം സിദ്ധാർത്ഥനും വരു അദ്ദേഹം തിരക്കിട്ടു താഴേക്കു നടന്നു ഞാനും. താഴെ സിബിമലയിൽ സാറും ആനന്ദകുട്ടേട്ടനും റെഡി ആയി നില്പുണ്ടായിരുന്നു. ഒരു കാർ ലാലേട്ടനു വേണ്ടി മഹാറാണിയിൽ നിർത്തിയിട്ട് മറ്റൊന്നിൽ ഞങ്ങൾ പാരമൗണ്ട് ടൗറിലേക്കു പുറപ്പെട്ടു. ഹോട്ടലിൽ പദ്മരാജൻ സാറിന്റെ മുറിയിലെത്തി. ബെഡിൽ പാതി അടഞ്ഞ മിഴികളുമായി ഒരിക്കലും ഉണരാത്ത ഉറക്കത്തിലായിരുന്നു പദ്മരാജൻ സാർ. ഞങ്ങൾ റൂമിൽ എത്തി അല്പസമയത്തിനുള്ളിൽ ലാലേട്ടൻ പിവിഎസ് ഹോസ്പിറ്റലിലെ ഡോക്ടറുമായി വന്നു. നിസ്സഹായരായിരുന്നു എല്ലാവരും.

പറന്നകന്ന ഗന്ധർവനെ നോക്കി എല്ലാരും ശോകമൂകരായി. ഗുഡ് നൈറ്റ്‌ മോഹൻസർ, നിതീഷ് ഭരദ്വാജ്, ഗാന്ധിമതി ബാലേട്ടൻ എല്ലാരും വിങ്ങിപൊട്ടലിന്റെ വക്കത്തായിരുന്നു. ലാലേട്ടന്റെ നേതൃത്വത്തിൽ പിന്നീട് കാര്യങ്ങൾ വളരെ പെട്ടെന്നു നടന്നു. നിയമപരമായ കാര്യങ്ങൾക്കും മഹാറാണിയിലെ പൊതുദർശനത്തിനും ശേഷം നഗരം തങ്ങളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന് വിട നൽകി. ലാലേട്ടനടക്കം പ്രമുഖർ അനുഗമിച്ചു. ആംബുലൻസ് അകലെ മാഞ്ഞു പോകുമ്പോൾ പദ്മരാജൻ സാറിന്റെ പല കഥാപാത്രങ്ങളും മനസ്സിൽ തെളിഞ്ഞു വന്നു.

തൂവാനതുമ്പികളിലെ മണ്ണാർത്തോടി ജയകൃഷ്ണൻ, ക്ലാര. കൂടെവിടെയിലെ ക്യാപ്റ്റൻ തോമസ്, ഇതാ ഇവിടെവരെയിലെ വിശ്വനാഥൻ, പൈലി, അമ്മിണി. മൂന്നാംപക്കത്തിലെ അപ്പൂപ്പൻ, കവല. പെരുവഴിയമ്പലത്തിലെ രാമൻ. ദേശാടനക്കിളികരയാറില്ല യിലെ നിമ്മി. ശാലിനി എന്റെ കൂട്ടുകാരിയിലെ ശാലിനി. നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമൻ, പോൾ പൈലോക്കാരൻ, സോഫിയ. അപരനിലെ വിശ്വനാഥൻ. കാണാമറയത്തിലെ റോയ് വർഗീസ്. കരിയിലകാറ്റുപോലെയിലെ അച്യുതൻകുട്ടി, ഹരികൃഷ്ണൻ. തകരയിലെ ചെല്ലപ്പനാശാരി, തകര. കള്ളൻ പവിത്രനിലെ പവിത്രൻ, സീസണിലെ ജീവൻ, രാപ്പാടികളുടെ ഗാഥയിലെ ഗാഥ, രതിനിർവേദത്തിലെ രതിച്ചേച്ചി, അങ്ങിനെ പലരും..

ALSO READ: ‘പറഞ്ഞു തീരാതെ പദ്മരാജൻ’, നക്ഷത്രങ്ങൾക്ക് കാവലിരുന്ന ഗന്ധർവൻ്റെ കഥകളുടെ കരിയിലക്കാറ്റ് തോർന്നിട്ട് 33 വർഷങ്ങൾ

പ്രണയവും രതിയും പകയും പ്രതികാരവും ഇത്ര മനോഹരമായി സമന്വയിപ്പിച്ച തിരക്കഥാകൃത്തുക്കൾ നമുക്കധികം ഉണ്ടായിട്ടില്ല. ഭൂമിയിൽ താൻ വിട്ടു പോകുന്ന പ്രിയപ്പെട്ടവർക്കായി ഒരുപാട് ബാക്കി വെച്ചിട്ടാണ് ഈ നക്ഷതങ്ങളുടെ കാവൽക്കാരൻ പോയ്മറഞ്ഞത്. ചെറുകഥകൾ,നോവലുകൾ,തിരക്കഥകൾ,സിനിമകൾ… അങ്ങിനെ ഒരുപാട്.”ഞാൻ ഗന്ധർവ്വൻ” എന്റെ ഗുരുനാഥൻ മോഹനേട്ടൻ വർക്ക്‌ ചെയ്ത സിനിമയാണ്. ഞാനും കുറച്ചു ദിവസം അതിൽ വർക്ക്‌ ചെയ്തിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മോഹനേട്ടൻ എന്നെ മോഹനേട്ടന്റെ വേറൊരു പടത്തിനു അയച്ചു. ഗന്ധർവ്വൻ സിനിമയുടെ പ്രമോഷൻ വർക്കുകളുടെ ഭാഗമായാണ് പദ്മരാജൻ സാറും ടീമും കോഴിക്കോട് എത്തിയത്. രാത്രിയിൽ നഗരത്തിലെ ഒരു തിയേറ്ററിൽ ഗന്ധർവ്വൻ പ്രത്യക്ഷപ്പെട്ടശേഷം റൂമിൽ വന്നു കിടന്നതായിരുന്നു എല്ലാരും. പിന്നീട് നടന്നതാണ് ഞാൻ ആദ്യം വിശദീകരിച്ചത്.

ഞാൻ ഗന്ധർവ്വൻ സിനിമയുടെ അവസാന ഭാഗങ്ങളിൽ ഒരു അശരീരി ഉണ്ട്‌. ആ അശരീരി കേട്ടു കൊണ്ടായിരിക്കാം പദ്മരാജൻ സാറും ടീമും തിയേറ്റർ വിട്ടത്. “സൂര്യ സ്പർശമുള്ള പകലുകളിൽ ഇനി നീ ഇല്ല. പകലുകൾ നിന്നിൽ നിന്നും ചോർത്തി കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പർശമുള്ള രാത്രികളിലും നിനക്കുള്ളത് ഇന്നത്തെ രാത്രി മാത്രം. ഈ രാത്രിയുടെ 17 -ാമത്തെ കാറ്റു വീശുമ്പോൾ നീ ഭൂമിയിൽ നിന്ന് യാത്രയാകും ഒന്നിനും നിന്നെ തിരിച്ചു വിളിക്കാനാവില്ല”…. രാധാലക്ഷ്മിചേച്ചി യുടെ പൊട്ടിക്കരച്ചിലിനോ.. അനന്തപദ്മനാഭന്റെ ഹൃദയബേധകമായ നിലവിളിക്കോ.. മകളുടെ നെഞ്ച്പൊട്ടിയുള്ള വിലാപത്തിനോ.. ഒന്നിനും….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel