
ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ പൊലീസിൽ നിന്ന് വിരമിക്കുക എംഎസ്‌പി ഡെപ്യൂട്ടി കമാൻഡന്റായി. മലപ്പുറം എംഎസ്‌പിയിൽ അസി. കമാൻഡന്റായ അദ്ദേഹം വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേയാണ് സ്ഥാനക്കയറ്റം നൽകിയത്. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സ്ഥാനക്കയറ്റം. സൂപ്പർ ന്യമററി തസ്തിക സൃഷ്ടിച്ചാണ് സ്ഥാന കയറ്റം നൽകിയത്.
1969 ഏപ്രിൽ 25ന് തൃശൂർ കോലത്തുംപാടും അയനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായാണ് ഐ എം വിജയന്റെ ജനനം. ഫുട്ബോളിലെ അസാമാന്യ പ്രകടനം വിജയന്റെ ജീവിതരേഖ മാറ്റിവരച്ചു. പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീമിൽ അംഗമായി. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്.
പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മിൽസ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്. 1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here