
ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊലക്കേസ് പ്രതികളെ കോൺഗ്രസ് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതികൾക്കെല്ലാം ഉന്നത പദവികൾ നൽകി സംരക്ഷിക്കുന്നതെന്ന് സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞിരുന്നു. നിഖിൽ പൈലിയിൽ നിലനിൽക്കുന്ന കൊലപാതക വാസനയെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഡിസിസി നേതൃത്വം പുതിയ പദവി നൽകി ആദരിച്ചിരിക്കുന്നതെന്നും ഇതിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി എൻജിനിയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ നിഖിൽ പൈലിയെയാണ് ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമാക്കാൻ പോകുന്നത്. ഡിസിസി നടപടിക്കെതിരെ എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്നാറിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചിരുന്നു. യോഗം എസ് എഫ് ഐ കേന്ദ്രകമ്മറ്റി അംഗം നിധീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.
Also read: പാരിയത്ത് കാവിലെ കുടിയൊഴിക്കൽ ഉത്തരവ് സ്റ്റേ ചെയ്യാനുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
2022 ജനുവരി പത്തിനാണ് പൈനാവ് എഞ്ചിജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. അന്ന് യൂത്ത് കോൺഗ്രസ് വാഴത്തോപ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന നിഖിൽ പൈലിയാണ് ധീരജിന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത്. ഈ കേസിൽ നിലവിൽ ജാമ്യത്തിൽ കഴിയുന്ന നിഖിൽ പൈലിക്കെതിരെയുള്ള വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ പദവികൾ നൽകിക്കൊണ്ട് കോൺഗ്രസ് നിഖിൽ പൈലിക്ക് സംരക്ഷണം ഒരുക്കുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

