
ഇസ്രയേലിന്‍റെ മനുഷ്യകുരുതിയിലും ഉപരോധത്തിലും ദുരന്തമുനമ്പായി മാറിയ ഗാസയിലേക്ക് സഹായവുമായെത്തിയ കപ്പൽ ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത നടപടിയിൽ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം. സന്നദ്ധപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായാണ് വിലയിരുത്തുന്നത്. മെഡ്‌ലീന്‍ കപ്പലിലും അതിയെ യാത്രികരെയും ഇസ്രായേൽ എത്രയും വേഗം വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ ഫ്രാൻസിസ്ക അൽബനീസ് ആവശ്യപ്പെട്ടു.
സഹായവുമായി എത്തിയ കപ്പലിന് നേരെയുള്ള അതിക്രമം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ആസ്ട്രേലിയൻ സെനറ്റർ ഡേവിഡ് ഷൂബ്രിജ് തുറന്നടിച്ചു. നെതന്യാഹുവിന്റെ സർക്കാരിനും ഇസ്രായേൽ നിയന്ത്രിക്കുന്ന ആയുധവിപണിക്കും ആസ്ട്രേലിയൻ ഉപരോധമേർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജര്‍മനി, ബ്രസീല്‍, ഫ്രാന്‍സ്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ്, എന്നീ രാജ്യങ്ങളില്‍ നിന്നുളള 12 സന്നദ്ധ പ്രവര്‍ത്തകരാണ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗിന്റെ നേതൃത്വത്തിൽ മദ്ലീന്‍ കപ്പലിൽ ഗാസയിലേക്ക് പുറപ്പെട്ടത്. അരിയും കുഞ്ഞുങ്ങൾക്ക് നൽകുന്ന പാൽപ്പൊടിയും ഉൾപ്പെടെയുള്ള ആവശ്യ വസ്തുക്കളാണ് കപ്പലിൽ ഉള്ളത്. കപ്പൽ തീരത്തടുക്കും മുമ്പേ തടയാൻ ഇസ്രായേൽ സൈന്യത്തിന് ഉത്തരവ് ലഭിച്ചിരുന്നു. തുടർന്ന് സൈന്യം കപ്പൽ വളയുകയായിരുന്നു. തങ്ങൾ അറസ്റ്റിലായെന്നും രക്ഷിക്കാന്‍ അന്താരാഷ്ട്രസമൂഹം ഇടപെടണമെന്നുമുള്ള ഗ്രേറ്റയുടെയും ഫ്രഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തക റിമ ഹുസൈന്‍റെയും വിഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. ഇരുപത് ലക്ഷത്തോളം ആളുകളാണ് ഗാസയിൽ പട്ടിണി മരണത്തിന്‍റെ വക്കിലെന്ന് യു എൻ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

