
പീരുമേട് ഹെലിബറിയ തേയില തോട്ടം അടച്ചുപൂട്ടിയ തോട്ടം ഉടമയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. തോട്ടം അടച്ചു പൂട്ടിയതോടെ 400 ഓളം തൊഴിലാളികളുടെ കുടുംബങ്ങളാണ് പട്ടിണിയിലായത്. ഇതിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഏലപ്പാറയിൽ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു. ഹെലിബറിയ തേയില തോട്ടത്തിന്‍റെ ഹെലിബറിയ, വള്ളക്കടവ്, ചിന്നാർ, ചെമ്മണ്ണ് ഡിവിഷനുകളാണ് അടച്ചു പൂട്ടിയത്.
നാല് മാസത്തെ ശമ്പളം തൊഴിലാളികൾക്ക് ഉടമ നൽകാനുണ്ട്. പിഎഫ് വിഹിതം തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും പിടിച്ചതിന് ശേഷം ഇത് 58 മാസമായി അടയ്ക്കാതെ കുടിശ്ശിക വരുത്തിയും മാനേജ്മെന്റ് തൊഴിലാളികളെ വഞ്ചിച്ചു.
4 മാസമായി ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലായ തൊഴിലാളികൾ ശമ്പളം ചോദിച്ചതിൽ പ്രകോപിതനായി വെല്ലുവിളിച്ചാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഓഗസ്റ്റ് ആറാം തീയതി രാത്രി എട്ടുമണിക്ക് തോട്ടം ലോക്ക് ഔട്ട് ചെയ്തതായി ഉടമ പ്രഖ്യാപിച്ചത്. ഇതിനു ശേഷം വടക്കേ ഇന്ത്യക്കാരനായ ഇയാൾ നാടുവിടുകയും ചെയ്തു.
നൂറുകണക്കിന് അതിഥി തൊഴിലാളികളും ഈ തോട്ടത്തിൽ പണിയെടുക്കുന്നുണ്ടായിരുന്നു. മാസങ്ങളായി ശമ്പളം ലഭിക്കാതെ ഇവരുടെ മക്കളടക്കം പട്ടിണിയിലാണെന്നും മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും തോട്ടം സന്ദർശിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍റെ ആഭിമുഖ്യത്തിലാണ് ഏലപ്പാറയിൽ സമരം സംഘടിപ്പിച്ചത്.
CITU , AITUC , BMS സംഘടനകൾ സമരത്തിൽ പങ്കെടുത്തപ്പോൾ കോൺഗ്രസ് അനുകൂല സംഘടനയായ INTUC സമരത്തിൽ നിന്നും വിട്ടുനിന്നത് മാനേജ്മെന്റിനെ സംരക്ഷിക്കാനാണ് എന്ന ആക്ഷേപം ഉയരുകയാണ്. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ സമരം ഉദ്ഘാടനം ചെയ്തു. പീരുമേട് MLA വാഴൂർ സോമനും മറ്റ് തൊഴിലാളി സംഘടന നേതാക്കളും സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

